TMJ
searchnav-menu
post-thumbnail

TMJ Daily

ഗുജറാത്തില്‍ ആര്‍എസ്എസിനെതിരെ പ്രസംഗിക്കരുതെന്ന് ആവശ്യപ്പെട്ടു: കോണ്‍ഗ്രസ് എംപി

10 Mar 2025   |   1 min Read
TMJ News Desk

ഗുജറാത്തില്‍ പ്രചാരണം നടത്തുമ്പോള്‍ അവിടെ ആര്‍എസ്എസിനെതിരെ പ്രസംഗിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിങ് വെളിപ്പെടുത്തി. അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംഭവം. ഹിന്ദുക്കളെ രോഷാകുലരാക്കുമെന്ന പേടി കൊണ്ടാണ് തന്നോട് ആര്‍എസ്എസിനെതിരെ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഗുജറാത്തില്‍ ബിജെപിയെ സഹായിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടെന്ന് ലോകസഭ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ ദിഗ് വിജയ് സിങ് അഭിനന്ദിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേയും നേതാക്കളിലേയും രണ്ട് ഗ്രൂപ്പുകളെ വേര്‍തിരിക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമ ജോലിയെന്ന് രാഹുല്‍ പറഞ്ഞു. ഒരുകൂട്ടര്‍ പാര്‍ട്ടി ആദര്‍ശത്തെ ഹൃദയത്തിലേറ്റുകയും ജനത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു സംഘം ജനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നു. അവരില്‍ പകുതിയും ബിജെപിക്ക് ഒപ്പമാണെന്നും രാഹുല്‍ പറഞ്ഞു.

അത്തരം നേതാക്കളേയും പ്രവര്‍ത്തരേയും ഒഴിവാക്കേണ്ടതിന്റേയും ശക്തമായ നടപടി സ്വീകരിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ചും രാഹുല്‍ പറഞ്ഞു.

'മധ്യപ്രദേശ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്തില്‍ പ്രചാരണത്തിന് പോയപ്പോള്‍ ആര്‍എസഎസിനെതിരെ സംസാരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഹിന്ദുക്കള്‍ രോഷാകുലരാകും,' എന്ന് ദിഗ് വിജയ് സിങ് പറഞ്ഞു.

സംഘപരിവാര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്ന് രാജ്യസഭാംഗമായ ദിഗ് വിജയ് സിങ് ഉറപ്പിച്ചുപറഞ്ഞു. അത് മതത്തിന്റെ പേരില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന് 1993 മുതല്‍ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു മത ഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച പാരമ്പര്യമാണ് ഇപ്പോഴുമുള്ളതെന്നും ഏത് ശങ്കരാചാര്യരാണ് ഇന്ന് ബിജെപിയേയും ആര്‍എസ്എസിനേയും പിന്തുണയ്ക്കുന്നതെന്നും ദിഗ് വിജയ് സിങ് ചോദിച്ചു. മതത്തിന്റെ പേരില്‍ ആളുകളെ കൊള്ളയടിക്കുകയും അധികാരം നേടുകയും ചെയ്യുകയെന്ന മാത്രം ലക്ഷ്യമുള്ള ചൂഷകരാണ് ബിജെപിയെന്നും സിങ് ആരോപിച്ചു.


#Daily
Leave a comment