
പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രിയെ വരെ പുറത്താക്കുന്ന വിവാദ ഭരണഘടന ഭേദഗതി
മുപ്പത് ദിവസത്തെ ജയിൽ ശിക്ഷ അനുഭവിച്ചാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ അധികാരത്തിൽ നിന്നും പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടന ഭേദഗതിയുമായി കേന്ദ്ര സർക്കാർ. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്നും പുറത്താക്കാൻ രാഷ്ട്രപതി, ഗവർണ്ണർ, ലെഫ്റ്റ്നന്റ് ഗവർണ്ണർ എന്നിവരെ ചുമതലപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഭേദഗതി ബിൽ അമിത് ഷാ പാർലമെന്റിൽ ടേബിളിൽ വച്ചു.
പാർലമെന്റിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ അരങ്ങേറിയത്. ബിജെപിക്ക് ഭരണമില്ലാത്ത പ്രദേശങ്ങളിലെ സർക്കാരിനെ തകർക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ബിൽ ആണിതെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ വച്ച് ആരെയും ഇതിലൂടെ ലക്ഷ്യം വയ്ക്കാൻ കഴിയുമെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. നാസി ജർമനിയിലെ ‘ഗെസ്റ്റാപോ’യുമായി ബില്ലിനെ താരതമ്യം ചെയ്ത അസദുദ്ദീൻ ഒവൈസി എംപി, ഇതിലൂടെ രാജ്യത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റുമെന്ന് പറഞ്ഞു. കേന്ദ്രത്തിന്റെ കീഴിലുള്ള ‘തിരഞ്ഞെടുക്കപ്പെടാത്ത’ ഏജൻസികൾക്ക് ഇതിലൂടെ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ കഴിയുമെന്ന് ഒവൈസി കടുത്ത ഭാഷയിൽ വിമർശിച്ചു.


