
സിഒപി 29 ഉച്ചകോടി; കാലാവസ്ഥ ധനസഹായം 300 ബില്യൺ ഡോളറായി ഉയർത്തി
രണ്ടാഴ്ച നീണ്ടു നിന്ന സിഒപി 29 ഉച്ചകോടി അവസാനിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ ദരിദ്ര രാജ്യങ്ങൾക്കുള്ള കാലാവസ്ഥ ധനസഹായമം പ്രതിവർഷം 300 ബില്യൺ ഡോളറുകളായി ഉയർത്താൻ വികസിത രാജ്യങ്ങൾ സമ്മതമറിയിച്ചു.
നവംബർ 11ന് അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ സിഒപി 29 ഉച്ചകോടി നവംബർ 22 ആയ ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ രാജ്യങ്ങൾക്ക് നൽകുന്ന ധനസഹായവുമായി ബന്ധപ്പെട്ട ചർച്ചകൾ നീണ്ട് പോകുകയായിരുന്നു.
ഉച്ചകോടിയിൽ 250 ബില്യൺ ഡോളറുകൾ പ്രതിവർഷം വികസ്വര രാജ്യങ്ങൾക്ക് നൽകണം എന്ന തീരുമാനത്തോട് മറ്റ് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ നീണ്ടു പോയ ചർച്ചകൾക്കൊടുവിലാണ് 250 ബില്യൺ ഡോളറുകളിൽ നിന്ന് ആവശ്യാനുസരണം 300 ബില്യൺ ഡോളറുകളായി ഉയർത്തപ്പെട്ടത്. ചൈന, സൗദി അറേബ്യ, ബ്രസീൽ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളുടെ മന്ത്രിമാരും, പ്രധിനിധിമാരും കാലാവസ്ഥ ധനസഹായത്തെ പറ്റിയും, ഫോസിൽ ഇന്ധനങ്ങളുടെ പരിവർത്തനങ്ങളെക്കുറിച്ചും ഇന്നലെ ചർച്ച ചെയ്തിരുന്നു.
അതേസമയം വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് 300 ബില്യൺ ഡോളർ മതിയായ തുകയല്ല. വികസ്വര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാന ഫണ്ടായി പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ ഉയര്‍ത്തണമെന്നാണ് ഉച്ചകോടിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. അതും വായ്പകളെ ഗ്രാന്റുകളാക്കി. എന്നാൽ ഈ തുക വളരെ കൂടുതലാണെന്നും എല്ലാ രാജ്യങ്ങൾക്കുമായി ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നുമാണ് യൂറോപ്യന്‍ രാജ്യങ്ങൾ പറഞ്ഞിരുന്നത്.