TMJ
searchnav-menu
post-thumbnail

TMJ Daily

കോര്‍പറേറ്റ് ഇന്ത്യയുടെ ലാഭം വര്‍ദ്ധിച്ചിട്ടും ജീവനക്കാരുടെ യഥാര്‍ത്ഥ വേതനം വളരുന്നില്ല

14 Dec 2024   |   1 min Read
TMJ News Desk

ന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കോര്‍പറേറ്റുകളുടെ ലാഭം നാല് മടങ്ങ് വര്‍ദ്ധിച്ചുവെങ്കിലും യഥാര്‍ത്ഥ വേതനം വളര്‍ന്നില്ലെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മാനകമായ ജിഡിപി 5.4 ശതമാനമായി കുറഞ്ഞുവെന്ന വസ്തുതയ്ക്കിടയിലേക്കാണ് ഈ വാര്‍ത്ത വരുന്നത്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്ന ഏറ്റവും വലിയ ഘടകം സ്വകാര്യ ഉപഭോഗം ആണ്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനം വരും. ഉപഭോഗത്തെ മുന്നോട്ട് നയിക്കുന്നത് ആളുകളുടെ കൈയിലെ പണമാണ്. വിലക്കയറ്റ നിരക്കിനേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ വേതന നിരക്ക് വളര്‍ന്നില്ലെങ്കില്‍ അത് ജിഡിപിയെ ബാധിക്കും.

ഫിക്കിയും ക്വസ് കോര്‍പും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വാര്‍ഷിക വേതന വളര്‍ച്ചാ നിരക്ക് 2019 നും 2023 നും ഇടയില്‍ 0.8 ശതമാനത്തിനും 5.4 ശതമാനത്തിനും ഇടയില്‍ മാത്രമാണെന്ന് പറയുന്നു.

പഠനത്തിന് വിധേയമാക്കിയ ആറ് മേഖലകളില്‍ ഏറ്റവും കൂടുതല്‍ വേതന വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയത് എഫ്എംസിജിയിലാണ്. അത് 5.4 ശതമാനമാണ്. അതേസമയം, ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് അഥവാ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 5.7% ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഇത് കാണിക്കുന്നത് സ്വകാര്യമേഖലയിലെ വേതനം നെഗറ്റീവ് വളര്‍ച്ചയാണ്.

ഈ നെഗറ്റീവ് വളര്‍ച്ച നിരക്ക് ഉപഭോക്താക്കളുടെ സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി കുറയ്ക്കും. അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. ഇത് നടക്കുന്നത് കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിക്കുമ്പോഴാണ്.

15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് സ്വകാര്യ കമ്പനികള്‍ നേടിയതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി ആനന്ദ നാഗേശ്വരന്‍ ഈ മാസമാദ്യം പറഞ്ഞിരുന്നു. കമ്പനികള്‍ നല്‍കേണ്ട നികുതി ഒഴിച്ചുള്ള ലാഭത്തെക്കുറിച്ചാണ് നാഗേശ്വരന്‍ പറയുന്നത്. റെക്കോര്‍ഡ് ലാഭം നേടിയിട്ടും സ്വകാര്യ കമ്പനികളുടെ ജീവനക്കാരുടെ ചെലവ് കുറഞ്ഞുവരികയാണെന്നതും നാഗേശ്വരന്‍ ചൂണ്ടിക്കാണിച്ചു.




#Daily
Leave a comment