
മധ്യപ്രദേശ് ചുമ മരുന്ന് ദുരന്തം: ശ്രീശൻ ഫാർമ കമ്പനി ഉടമ പിടിയിൽ
മധ്യപ്രദേശിൽ വിഷമരുന്ന് കഴിച്ച് 20 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റിൽ. 'കോള്‍ഡ്രിഫ്' ചുമമരുന്നിന്റെ നിര്‍മാതാക്കളാണ് കമ്പനി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഒളിവിലായിരുന്ന രംഗനാഥനെ മധ്യപ്രദേശ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലും ഇതേ രീതിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, മരുന്നിൽ മായംചേര്‍ക്കല്‍, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രംഗനാഥനെ കാഞ്ചീപുരത്തെ മരുന്ന് നിര്‍മാണ കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും പരിശോധന കർശനമാക്കാൻ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്ക് കത്തയച്ചു. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും ഓരോ ബാച്ച് മരുന്നുകളും പരിശോധനയ്ക്കയച്ച് ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
സംഭവത്തിൽ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിവരങ്ങൾ തേടിയിരുന്നു. കോള്‍ഡ്രിഫ് മരുന്ന് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്താൻ WHO ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


