TMJ
searchnav-menu
post-thumbnail

TMJ Daily

'രാജ്യത്തെ രക്ഷിക്കണം', താന്‍ തിരഞ്ഞെടുത്ത പിന്‍ഗാമിക്കെതിരെ മാര്‍ച്ചുമായി ഇവോ മൊറലസ്

24 Sep 2024   |   1 min Read
TMJ News Desk

ബൊളീവിയയുടെ ചരിത്രത്തില്‍ വീണ്ടുമൊരു മാര്‍ച്ച് എഴുതി ചേര്‍ത്ത് മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവിലെ ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെക്ക് വേണ്ടിയാണ് ഇവോ മൊറാലസ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇത്തവണ താന്‍ തന്നെ തിരഞ്ഞെടുത്ത് നേതൃസ്ഥാനത്തെത്തിച്ച ലൂയിസ് ആര്‍സെക്കെതിരായാണ് ഇവോ മാര്‍ച്ച് നടത്തുന്നത്. അന്ന് ആര്‍സെക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാര്‍ച്ചെങ്കില്‍ ഇന്ന് ആര്‍സെയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പടയൊരുക്കമായാണ് ഇവോയുടെ മാര്‍ച്ച്.

ബൊളീവിയയിലെ കരക്കോയോയില്‍ നിന്നും രാഷ്ട്രീയ തലസ്ഥാനമായ ലാ പാസിലേക്കാണ് മൊറാലസ് മാര്‍ച്ച്. ആയിരക്കണക്കിനാളുകളാണ് 190 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാര്‍ച്ചില്‍ പങ്കെടുത്തത്. കഴിഞ്ഞയാഴ്ച മാര്‍ച്ചിനെതിരെയുള്ള പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി 40ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണുനീര്‍ വാതകവും, പാറക്കല്ലുകളും ഉപയോഗിച്ചാണ് പ്രതിഷേധസംഘവും മാര്‍ച്ചില്‍ പങ്കെടുക്കുന്നവരും ഏറ്റുമുട്ടിയത്.

ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ ഒന്നായ ബൊളീവിയയിലെ മുവീമിയന്തോ അല്‍ സോഷ്യലിസ്‌മോയിലെ(Mas-മാസ്) പിളര്‍പ്പാണ് ഈ മാര്‍ച്ചിലൂടെ വ്യക്തമാവുന്നത്. 2025ല്‍ നടക്കാന്‍ പോവുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൊറാലസും ആര്‍സെയും എതിര്‍ച്ചേരിയില്‍ നിന്നുകൊണ്ട് മത്സരിക്കും.

2019ല്‍ ഭരണഘടനാവിരുദ്ധമായി മൂന്നാമതും അധികാരത്തിലെത്തിയ ഇവോ മൊറാലസ്, തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണങ്ങളാല്‍ വലിയ പ്രക്ഷോഭം നേരിടേണ്ടി വന്നിരുന്നു. സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ അന്ന് രാജി വെച്ച് മൊറാലസിന് രാജ്യം വിടേണ്ടി വന്നു. ശേഷം 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍, തന്റെ മുന്‍ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ആര്‍സെയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മാസ് സംഘടനക്കായി മൊറാലസ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മൊറാലസിന് ബൊളീവിയയിലോട്ട് തിരികെ വരാന്‍ സാധിച്ചു. 2025ല്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് പേര്‍ക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവണമെന്ന ആഗ്രഹം വെളിവായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ജനങ്ങളെ അപായത്തിലാക്കാന്‍ മടിയില്ലാത്ത ആളാണ് മൊറാലസ് എന്ന് ആര്‍സെ ആരോപിച്ചു. ആര്‍സെയെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ മൊറാലസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മൊറാലസിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കരുതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


#Daily
Leave a comment