
270 കോടിയുടെ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ
നാലായിരത്തിലധികം ആളുകളിൽ നിന്നും 270 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ തൃശ്ശൂരിൽ പിടിയിലായി. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മെൽക്കർ ഫിനാൻസിന് പുറമെ, മെൽക്കർ സൊസൈറ്റി, മെൽക്കർ നിധി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. സ്ത്രീകളെയും, വയോധികരെയും കൂടുതലായി ലക്ഷ്യം വയ്ച്ച സ്ഥാപനം, 2024 മാർച്ച് വരെ നിക്ഷേപരുടെ പലിശ കൃത്യമായി നൽകിയിരുന്നെങ്കിലും പിന്നീട് അത് മുടങ്ങി. അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് വഞ്ചിച്ചെന്നുമാണ് കേസ്. കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത് ചെന്നൈയിലും, കോർപ്പറേറ്റ് ഓഫീസ് തൃശ്ശൂരിലുമാണ് പ്രവർത്തിച്ചുവന്നത്.


