TMJ
searchnav-menu
post-thumbnail

TMJ Daily

രണ്ടര ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കള്‍ മെഡിക്കല്‍ പഠനത്തിന് നല്‍കി

12 Dec 2024   |   1 min Read
TMJ News Desk

നിച്ച് 60 മണിക്കൂറിനുള്ളില്‍ ഹൃദ്രോഗം കാരണം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് മാതാപിതാക്കള്‍ വിട്ടു നല്‍കി. ഉത്തരാഖണ്ഡുകാരായ റാം മഹ്‌റയും നാന്‍സിയുമാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പഠനത്തിനും ഗവേഷണത്തിനുമായി നല്‍കിയത്. എട്ടാം ക്ലാസില്‍ പഠനം അവസാനിച്ച മഹ്‌റ മെഷീന്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുകയാണ്. കുടുംബ ഡോക്ടറുടെ ഉപദേശപ്രകാരമാണ് കുഞ്ഞിന്റെ മൃതശരീരം പഠനത്തിനായി നല്‍കിയതെന്ന് മഹ്‌റ പറഞ്ഞു.

മൃതദേഹങ്ങളും അവയവയങ്ങളും ദാനം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ദാദിച്ചി ദേഹ്ദാന്‍ സമിതിയുടെ പ്രവര്‍ത്തകനാണ് ഡോക്ടര്‍. ഇന്ത്യയില്‍ മൃതദേഹം ദാനം ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സംഭവമാകാം ഇതെന്ന് സമിതിയുടെ ഖജാന്‍ജിയായ കൃഷ്ണ കുമാര്‍ അറോറ പറയുന്നു. മുമ്പ് ഡല്‍ഹിയിലെ എയിംസില്‍ ഒരു ആഴ്ച്ച പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ദാനമായി ലഭിച്ചിരുന്നു.

'എന്റെ മകളുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ഡോക്ടര്‍ മകളുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി നല്‍കാമോയെന്ന് ഞങ്ങളോട് ചോദിച്ചു. തുടക്കത്തില്‍ ഞങ്ങള്‍ മടിച്ചു, പക്ഷേ പിന്നീട് മൃതദേഹം നല്‍കാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു,' മഹ്‌റ പറഞ്ഞു.

നാലുവര്‍ഷം മുമ്പാണ് ഹരിദ്വാര്‍ ജില്ലയിലെ പുരുഷോത്തം നഗര്‍ ഗ്രാമ വാസിയായ മഹ്‌റ നാന്‍സിയെ വിവാഹം ചെയ്തത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ജനിച്ച് രണ്ടര ദിവസമാണ് പ്രായം. ബന്ധുക്കളുടെ സമ്മതം ലഭിച്ചുവെങ്കിലും അന്തിമ തീരുമാനമെടുത്തത് നാന്‍സിയാണ്.

'അവളുടെ മൃതശരീരം ദാനം ചെയ്യുന്നതിലൂടെ ഞാന്‍ അവളെ അമരയാക്കുകയാണ്. അവള്‍ മനുഷ്യരാശിക്കുവേണ്ടി നല്ലകാര്യം ചെയ്യും,' ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന നാന്‍സി പറഞ്ഞു.
ഡൂണ്‍ മെഡിക്കല്‍ കോളേജിനാണ് മൃതശരീരം ദാനം ചെയ്തത്. അമ്മയും അച്ഛനും അവള്‍ക്ക് പേരിട്ടില്ലെങ്കിലും സമിതിയുടെ പ്രവര്‍ത്തകര്‍ അവള്‍ക്ക് പേര് നല്‍കി, സരസ്വതി.

#Daily
Leave a comment