
യുഎസ് തിരഞ്ഞെടുപ്പിൽ 10 ലക്ഷം ഡോളർ നൽകുന്നത് തുടരാം ഇലോൺ മസ്കിനോട് കോടതി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 10 ലക്ഷം ഡോളർ നൽകുന്നത് തുടരാമെന്ന് ഇലോൺ മസ്കിനോട് കോടതി. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർഥി ട്രംപിനെ പിന്തുണക്കുന്ന വോട്ടർമാർക്ക് 10 ലക്ഷം ഡോളറാണ് മസ്‌ക് വാഗ്‌ദാനം ചെയ്തിരുന്നത്. ഓരോ ദിവസവും ഓരോ വോട്ടർക്കും മസ്‌ക് നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ( പിഎസി ) യുടെ നേതൃത്വത്തിൽ തുക നൽകിയിരുന്നു.
ഫിലാഡൽഫിയയിലെ പ്രോസിക്യൂട്ടർ ലോറൻസ് ക്രാസ്നര്‍ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് കോടതി വിധി പറഞ്ഞത്. മസ്ക് നടത്തുന്നത് "നിയമവിരുദ്ധ ലോട്ടറി" എന്നാണ് ലോറൻസ് ക്രാസ്റ്റനർ വിശേഷിപ്പിച്ചത്. ഇത്തരം സമ്മാനങ്ങൾ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് ക്രാസ്നർ ആരോപിച്ചിരുന്നു.
മസ്‌ക് നൽകുന്ന തുക തിരഞ്ഞടുപ്പ് ദിനമായ ഇന്ന് അവസാനിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനും, തോക്ക് കൈവശം വയ്ക്കാനുമുള്ള ഭരണഘടനാ അവകാശത്തെയും പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പിടുന്നവരിൽ ഒരാൾക്ക് വീതം ഓരോ ദിവസവും പത്ത് ലക്ഷം ഡോളർ നൽകുമെന്നായിരുന്നു മസ്ക് പ്രഖ്യാപിച്ചത്.
എന്നാൽ, ഇതൊരു നിയമവിരുദ്ധമായ ലോട്ടറിയല്ലെന്നും ഒരു മില്യൺ ഡോളർ സ്വീകരിക്കുന്നവർ ആകസ്മികമായി തിരഞ്ഞെടുക്കപ്പെടുന്നവരല്ല എന്നും മസ്കിന്റെ അഭിഭാഷകനായ ക്രിസ് ഗോബർ പറഞ്ഞു. ആരൊക്കെയാണ് വിജയികളായി പ്രഖ്യാപിക്കുമെന്നത് ഞങ്ങൾക്ക് മുൻകൂട്ടി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷിഗണിൽ നിന്നുള്ള വോട്ടറായിരിക്കും അവസാനമായി തുക സ്വീകരിക്കുക, അത് ഇതിനകം തന്നെ നിശ്ചയിച്ചിട്ടുണ്ടെന്ന് ഗോബർ അറിയിച്ചു.