
വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തള്ളി കോടതി
എഡിജിപി എം ആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് സമർപ്പിച്ച ക്ലീൻചിറ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അജിത് കുമാറിനെതിരെ നടപടി.
മുന്‍ എംഎല്‍എ പി വി അന്‍വറിൻ്റെ പരാതിയിലായിരുന്നു വിജിലൻസ് അജിത് കുമാറിനെതിരായ അന്വേഷണം നടത്തിയത്. ഭാര്യ സഹോദരന്‍റെ പേരിൽ തിരുവനന്തപുരത്ത് ഭൂമി വാങ്ങി ആഡംബര വീട് പണിതത് അഴിമതി പണം ഉപയോഗിച്ചാണെന്നാണ് പി വി അൻവറിൻ്റെ പരാതി.
എന്നാൽ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി. ഇതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ നാഗരാജ് ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
വെറും ആക്ഷേപം മാത്രമാണ് തനിക്കെതിരെ നടത്തിയതെന്നും പരാതിക്കാരന് ആരോപണം സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനായില്ലെന്നും അജിത്കുമാർ വാദിച്ചു. എന്നാൽ വിജിലൻസ് കോടതി തന്നെ വിജിലൻസ് റിപ്പോർട്ട് തള്ളിയത് അജിത് കുമാറിന് തിരിച്ചടിയായി.


