
പശു സംരക്ഷകർ 12 -ാം ക്ലാസ് വിദ്യാർത്ഥി ആര്യൻ മിശ്രയെ വെടിവെച്ചു കൊന്നു
പശു സംരക്ഷക സംഘത്തിന്റെ വെടിയേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ടു, 12 -ാം ക്ലാസ് വിദ്യാർത്ഥി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലാണ് കൊലപാതകം നടന്നത്. ഫരീദാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ആര്യന്‍ മിശ്ര. പശുക്കടത്ത് സംശയിച്ച് ആര്യനെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു ഈ കൊലപാതകം നടന്നത്.
സുഹൃത്തുക്കളായ ഷാങ്കിക്കും ഹര്‍ഷിത്തിനുമൊപ്പം ആര്യന്‍ സഞ്ചരിച്ച വാഹനം പട്ടേല്‍ചൗക്കില്‍വെച്ച് പശു സംരക്ഷകഗുണ്ടകളുടെ കണ്ണില്‍പ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആര്യനോടും സുഹൃത്തുക്കളോടും വാഹനം നിർത്താൻ ഇവർ ആവശ്യപ്പെട്ടുവെങ്കിലും ഭയം മൂലം ഇവർ വാഹനം നിർത്തിയില്ല. 30 കിലോമീറ്ററോളം ഇവരെ പിന്തുർന്നാണ് സംഘം ആര്യനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ആര്യന്റെ കഴുത്തിൽ വെടിയേറ്റതിനെ തുടർന്ന് കാർ നിർത്തിയപ്പോഴും സംഘം കാറിന് നേരെ വെടിയുതിർത്തുകൊണ്ടിരിക്കുകയും അതിന് ശേഷം അവിടെ നിന്നും അവർ രക്ഷപ്പെടുകയും ചെയ്തു.
ആര്യനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അടുത്തദിവസം മരണമടഞ്ഞു. ആര്യനെ കൊലപ്പെടുത്തിയ സംഘത്തിലെ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവരെ പിടികൂടി. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.പശുക്കടത്ത് നടത്തിയവര്‍ രണ്ട് കാറുകളിലായി നഗരം വിടുന്നതായുള്ള വിവരത്തെ തുടർന്ന് ഈ സംഘം നടത്തിയ തിരച്ചിലാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.ഹരിയാനയിൽ കഴിഞ്ഞ മാസം രണ്ടു പേരാണ് പശു സംരക്ഷണ സംഘത്തിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. പശ്ചിമ ബംഗാൾ സ്വദേശി സബീർ മാലിക്കിനെ ബീഫ് കഴിച്ചുവെന്ന സംശയത്തിന്റെ പേരിൽ ആഗസ്റ്റ് 27 ന് ഒരു സംഘം മർദ്ദിച്ചു കൊലപ്പെടുത്തിയിരിന്നു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റിരുന്നു.


