
"ആരെങ്കിലും മാടിവിളിച്ചാൽ പോകാൻ നിൽക്കുന്ന പാർട്ടിയല്ല സി പി ഐ"ബിനോയ് വിശ്വം
എ ഡി ജി പി അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സി പി ഐ നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാടിൽ മാറ്റമില്ല. എ ഡി ജി പി എന്തിന് വേണ്ടി ആർ എസ് എസ് നേതാക്കളെ ഊഴമിട്ട് കണ്ടു എന്നതാണ് വിഷയം. അതിൽ സി പി ഐ നേരത്തെ എടുത്ത നിലപാടിൽ മാറ്റത്തിന് കാര്യമില്ല. നിലപാടിൽ നിന്ന് മുന്നോട്ടുമില്ല പുറകോട്ടുമില്ല.
രാഷ്ട്രീയം അറിയാൻ വയ്യ അതുകൊണ്ടാണ് ഹസ്സൻ സി പി ഐയെ കുറിച്ച് പറഞ്ഞത്. എൽ ഡി എഫിലെ കരുത്തുറ്റ പാർട്ടിയാണ് സി പി ഐ. ആരെങ്കിലും മാടിവിളിച്ചാലോ ഞൊടിച്ച് വിളിച്ചാലോ കൂടെ പോകാൻ നിൽക്കുന്ന പാർട്ടിയല്ല. ഇടതുപക്ഷ ആശയങ്ങളെ ഉയർത്തിപ്പിടിച്ച്, അതിലുറച്ച് നിന്ന് മുന്നോട്ട് പോകുന്ന പാർട്ടിയാണ് സി പി ഐ. ഇത് ഹസ്സനും കൂട്ടരും അറിഞ്ഞാൽ കൊള്ളാം. ഹസ്സൻ ചെയ്യേണ്ട കാര്യം സ്വന്തം യു ഡി എഫിലെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക. അല്ലാതെ വേറെ കാര്യങ്ങൾ ആലോചിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ല.
എ ഡി ജി പിയുടെ കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. സർക്കാരിന് നീങ്ങേണ്ടത് ആ വഴിക്ക് ആണ്. സമയം എടുക്കട്ടേ. അത് അനന്തമായി നീളുന്നതല്ല. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊന്നിനും ഒന്നും ഉത്തരം പറയേണ്ടത് ഞാനല്ല. സി പി ഐയുടെ കാര്യം പറഞ്ഞു. സി പി ഐ നിലപാട് പറഞ്ഞു കഴിഞ്ഞു.
കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് ആർ എസ് എസ് നേതാക്കളെ കാണേണ്ട കാര്യമെന്താണ്. എൽ ഡി എഫിനോ എൽ ഡി എഫിലെ പാർട്ടികൾക്കോ ആർ എസ് എസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ എ ഡി ജി പിയുടെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്തിന് വേണ്ടി എന്നറിയാൻ കേരളത്തിന് അവകാശമുണ്ട്. തൃശൂർ പൂരം കലക്കിയത് ഗൗരവമുള്ള വിഷയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.