TMJ
searchnav-menu
post-thumbnail

TMJ Daily

സി പി ഐക്ക് ഇന്ന് നൂറ് വയസ്സ്  

26 Dec 2025   |   1 min Read
TMJ News Desk

മ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) ഇന്ന് നൂറാം വാർഷികം ആഘോഷിക്കുന്നു. 1925 ഡിസംബർ 26ന് കാൺപൂരിൽ ചേർന്ന ചരിത്രപ്രാധാന്യമുള്ള യോഗത്തെയാണ് സിപിഐ സ്ഥാപകദിനമായി അംഗീകരിക്കുന്നത്. രാജ്യവ്യാപകമായി പ്രവർത്തിച്ച വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ആദ്യമായി ഒന്നിച്ചുകൂടി ഒരു അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച യോഗമായിരുന്നു അത്.

ഫ്രഞ്ച് വിപ്ലവവും മാർക്സിസ്റ്റ് ചിന്തകളും റഷ്യൻ വിപ്ലവവും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആഴത്തിൽ സ്വാധീനിച്ചു. എം എൻ റോയ്, എസ് എ ഡാങ്കെ, മുജഫർ അഹമ്മദ്, സിംഗാരവേലു ചെട്ടിയാർ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളുമായി ചേർന്നാണ് ഇന്ത്യയിൽ കമ്മ്യൂണിസം വേരൂന്നിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ സിപിഐ നിർണായക പങ്കുവഹിച്ചു. മീററ്റ് ഗൂഢാലോചന കേസ് ഉൾപ്പെടെ നിരവധി അടിച്ചമർത്തലുകളും പാർട്ടി ആദ്യ കാലഘട്ടത്തിൽ നേരിട്ടു.
സ്വാതന്ത്ര്യാനന്തര കാലത്ത് പാർലമെന്ററി ജനാധിപത്യ മാർഗം സ്വീകരിച്ച സിപിഐ, കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ ഭരണനേതൃത്വത്തിലേക്കും എത്തി. തൊഴിലാളി അവകാശങ്ങൾ, ഭൂവിതരണം, സാമൂഹ്യനീതി എന്നിവയാണ് പാർട്ടിയുടെ മുഖ്യ രാഷ്ട്രീയ അജണ്ടയായി ഇപ്പോഴും തുടരുന്നത്.

1950–60 കാലഘട്ടത്തിൽ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്നു സിപിഐ. 1964ലെ പാർട്ടി വിഭജനത്തിന് ശേഷം സിപിഐ(എം) വലിയ പാർട്ടിയായി മാറി. നിലവിൽ സിപിഐക്ക് ലോക്‌സഭയിലും രാജ്യസഭയിലും രണ്ട് അംഗങ്ങൾ ഉണ്ട്. കേരള, തമിഴ് നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി 20 എംഎൽഎമാരും, ബിഹാർ, തെലങ്കാന നിയമസഭകളിൽ ഓരോ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും  പാർട്ടിക്കുണ്ട്. തമിഴ്നാട്, കേരളം, മണിപ്പൂർ സംസ്ഥാനങ്ങളിൽ സിപിഐക്ക് സംസ്ഥാന പാർട്ടി പദവിയുണ്ട്. കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭാഗമായി നാല് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും സിപിഐക്കുണ്ട്.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ന്യൂഡൽഹിയിലെ സിപിഐ ആസ്ഥാനത്ത് ‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: 100 വർഷം – പൈതൃകവും ഭാവിയും’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.


#Daily
Leave a comment