TMJ
searchnav-menu
post-thumbnail

TMJ Daily

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിട പറഞ്ഞു.

12 Sep 2024   |   2 min Read
TMJ News Desk

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.  കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

1952 ഓഗസ്റ്റ് 12നാണ് സീതാറാം യെച്ചൂരിയുടെ ജനനം. ആന്ധ്രാപ്രദേശിലെ ഹൈദ്രാബാദിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, 1969-ലെ തെലങ്കാന പ്രസ്ഥാന പ്രശ്‌നത്തിന്റെ തുടര്‍ ഫലമായി അക്കാദമിക് ജീവിതം തകിടം മറിച്ചു.അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുകയും ചെയ്തു.

ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം 1970-ല്‍ ഹയര്‍ സെക്കന്‍ഡറി (ഒരു വര്‍ഷത്തെ കോഴ്‌സ്) പൂര്‍ത്തിയാക്കി അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റില്‍ ഒന്നാമതെത്തി. 1973-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസില്‍ ബി എ (ഓണേഴ്‌സ്) പൂര്‍ത്തിയാക്കി. 1975-ല്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസില്‍ എം.എ വിജയിച്ചു. തുടര്‍ന്ന് ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍  ഗവേഷണ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.ജെഎന്‍യുവില്‍ ആയിരിക്കുമ്പോള്‍ 1974ല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ)യില്‍ ചേര്‍ന്നു. 1975 ല്‍ സി പി എമ്മില്‍ അംഗമായി.

അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച് കുറച്ചുകാലം അദ്ദേഹം ഒളിവിലായിരുന്നു. 1975-ല്‍ അറസ്റ്റിലായി, അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഒരു വര്‍ഷത്തിനിടെ (1977-78) മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. . 1984-ല്‍ അദ്ദേഹത്തെ സി പി.എം കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി. അതേസമയം തന്നെ, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു യെച്ചൂരി. 1986ല്‍ എസ് എഫ് ഐയിലെ പദവിയില്‍ നിന്നും അദ്ദേഹം മാറി.  1985-ല്‍ സി പി എം പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും 1988-ലെ പതിമൂന്നാംപാര്‍ട്ടി കോണ്‍ഗ്രസില്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലേക്കും 1992-ലെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2005 ജൂലൈയില്‍ പശ്ചിമ ബംഗാളില്‍ നിന്ന് യെച്ചൂരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 2015 ല്‍ സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി, മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലെത്തി. നിലവില്‍ മൂന്നാം തവണ ജനറല്‍ സെക്രട്ടറിയായിരിന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുസ്‌കങ്ങള്‍ എഴുതുകയും പുസ്തകങ്ങളുടെ എഡിറ്ററായി യെച്ചൂരി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.




#Daily
Leave a comment