
ഇനി അൻവറുമായി ഒരു ബന്ധവുമില്ല സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും വക്കാലത്തുമായാണ് അന്‍വര്‍ പുറപ്പെട്ടിരിക്കുന്നത്. അവന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അന്‍വറിന് കാര്യമായ ധാരണയില്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. അന്‍വറിന്റെ കുടുംബ പാരമ്പര്യം കോണ്‍ഗ്രസ്സാണ്. ഇത്രയും കാലം എംഎല്‍എയായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ സാധിച്ചിട്ടില്ലാത്ത അദ്ദേഹം പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം തന്നെ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അന്‍വറിന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിലപാടുണ്ടോയെന്നത് തങ്ങളുടെ കാര്യമായിരുന്നില്ല. ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കി പരിശോധന നടത്തുകയെന്നത് മാത്രമാണ് പാര്‍ട്ടി സ്വീകരിച്ചത്. അന്വേഷണങ്ങള്‍ മുറക്കുതന്നെ നടന്നുവരികയാണ്. ഒരു തെറ്റാകാരനെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞു. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിന് പരാതികളില്‍ പരിശോധിക്കുമെന്ന ഉറപ്പ് നല്‍കി. എന്നിട്ടും പ്രതിപക്ഷം പോലും അധിക്ഷേപിക്കാത്ത തരത്തിലുള്ള പ്രചാരണം നടത്തിയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
എൽഡിഎഫിൽ ഇല്ലെന്ന് പറഞ്ഞത് അൻവറാണ്. പാർട്ടിക്ക് അൻവറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി വി അൻവറുമായുള്ള ബന്ധം സിപിഎം ഉപേക്ഷിക്കുകയാണ്. സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാം. പക്ഷേ, ഇടതുമുന്നണി എംഎൽഎയായിരുന്ന് അങ്ങനെ പരസ്യമായി പറയാൻ കഴിയില്ല. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കോ സർക്കാരിനോ ഇല്ല. അന്വേഷണം നടന്ന റിപ്പോർട്ട് വന്ന ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. ഗോവിന്ദൻ പറഞ്ഞു.