
ബിരേൻ സിങ് | PHOTO: PTI
മുഖ്യമന്ത്രിയെ രാജ്ഭവനിൽ തടഞ്ഞ് ജനക്കൂട്ടം; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് ബിരേൻ സിങ്
മണിപ്പൂരിലെ കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങൾ. രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കാനെത്തിയ ബിരേൻ സിങിനെ അനുയായികൾ തടഞ്ഞു. പിന്നീട് രാജിക്കത്ത് വലിച്ചു കീറി. ഇതിനു പിന്നാലെ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിരേൻ സിങ് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ വെള്ളിയാഴ്ച നൂറുകണക്കിന് സ്ത്രീകൾ അണിനിരന്നിരുന്നു. എന്നാൽ രാജി വെക്കുന്നത് ഒഴിവാക്കാൻ ബിരേൻ സിങിന്റെ സമ്മർദ തന്ത്രമാണോ എന്നും സംശയമുണ്ട്. ബിരേൻ സിങിന്റെ രാജി ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുക്കി വിഭാഗം. മെയ്തി ഗോത്രത്തിലെ ഒരു വിഭാഗത്തിനും ബിരേൻ സിങ്ങിനോട് താൽപര്യവുമില്ല. കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാനാകാത്ത സാഹചര്യം വന്നതോടു കൂടിയാണ് ബിരേൻ സിങിന്റെ രാജി ആവശ്യം ശക്തമായത്.
ക്യാമ്പുകൾ സന്ദർശിച്ച് രാഹുൽ
മണിപ്പൂരിലെ സംഘർഷ മേഖലയിലുള്ള രാഹുൽ ഗാന്ധി മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. രാവിലെ ഇംഫാലിൽ നിന്ന് വ്യോമമാർഗമാണ് മൊയ്‌റാങ്ങിലെത്തിയത്. സുരക്ഷ മുൻ നിർത്തി റോഡുമാർഗം പോകാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിലാണ് സന്ദർശനം നടത്തിയത്. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. മെയ്തി ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം എത്തിയിരുന്നു. മണിപ്പൂരിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ പറഞ്ഞു. ഞാൻ ഇവിടെ വന്നത് രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിനല്ല. എത്രയും വേഗം ഇവിടെ സമാധാനം തിരിച്ചുവരണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെടുന്നു എന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദർശനം. സമാധാനശ്രമങ്ങൾക്കും സർവകക്ഷി യോഗത്തിനു ശേഷവും കലാപം തുടരുന്ന സാഹചര്യത്തിൽ സമാധാനം തിരികെ കൊണ്ടുവരാൻ സ്നേഹസ്പർശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദർശനത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. മണിപ്പൂർ പ്രശ്നത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അശാന്തിക്കു പിന്നിൽ
മെയ്തി, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ രൂക്ഷമായത്. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം ഉടലെടുത്തത്. മെയ്തികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാൽ കുക്കിലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരിൽ നടത്തുന്ന സംഘർഷങ്ങൾ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്. മണിപ്പൂരിൽ ഒരുമാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഏകദേശം നൂറിലേറെപേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കലാപത്തിൽ 131 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസത്തെ സർവകക്ഷിയോഗത്തിൽ അറിയിച്ചിരുന്നു. കലാപബാധിതർക്ക് കേന്ദ്രസർക്കാർ 101.75 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.