TMJ
searchnav-menu
post-thumbnail

TMJ Daily

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും; 18 പേര്‍ കൊല്ലപ്പെട്ടു

16 Feb 2025   |   1 min Read
TMJ News Desk

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രിയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 13, 14 പ്ലാറ്റ്‌ഫോമുകളിലാണ് ഇന്നലെ രാത്രി 10 മണിയോടെ അപകടം ഉണ്ടായത്. ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു.

മഹാകുംഭ മേളയില്‍ പങ്കെടുക്കുന്നതിനായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ എത്തിയ ജനക്കൂട്ടമാണ് അപകടത്തില്‍പ്പെട്ടത്. മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ തിക്കുംതിരക്കും അപകടമാണിത്. ജനുവരി 29ന് മഹാകുംഭ മേള തീര്‍ത്ഥാടന സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തുവരാതെ യുപി സര്‍ക്കാര്‍ തടഞ്ഞുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇന്നലത്തെ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കേന്ദ്ര റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചു. പ്ലാറ്റ്‌ഫോമില്‍ അസാധാരണമായ തിക്കുംതിരക്കുമാണ് ഉണ്ടായതെന്ന് റെയില്‍വേ പറഞ്ഞു.

പ്ലാറ്റ്‌ഫോം നമ്പര്‍ 14ലേക്ക് പ്രയാഗ് രാജ് എക്‌സ്പ്രസ് വന്നപ്പോള്‍ ധാരാളം പേര്‍ അതില്‍ കയറാനായി എത്തിയെന്ന് റെയില്‍വേ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു.

സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകിയിരുന്നു. ഈ രണ്ട് ട്രെയിനുകളില്‍ കയറേണ്ട യാത്രക്കാര്‍ 12, 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1,500 ജനറല്‍ ടിക്കറ്റുകളാണ് വിറ്റിരുന്നത്. അതിനാല്‍ ജനക്കൂട്ടം നിയന്ത്രണാതീതമായെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. അസാധാരണമായ പെട്ടെന്നുള്ള തിരിക്ക് കുറയ്ക്കുന്നതിനായി നാല് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിച്ചുവെന്ന് മന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ രാഷ്ട്രീയ നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.


#Daily
Leave a comment