
കസ്റ്റഡി പീഡനക്കേസ്: സഞ്ജീവ് ഭട്ട് കുറ്റക്കാരനല്ലെന്ന് കോടതി
1997-ലെ കസ്റ്റഡി പീഡന കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെവിട്ടു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പോര്‍ബന്തറിലെ കോടതി കണ്ടെത്തി.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് പോര്‍ബന്തറിലെ എസ് പി ആയിരുന്നു സഞ്ജീവ് ഭട്ട്. കുറ്റം സമ്മതിപ്പിക്കാന്‍ പ്രതികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സഞ്ജീവ് ഭട്ടിനെ കോടതി നേരത്തെ മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. 1990-ല്‍ ജാംനഗറിലെ കസ്റ്റഡി മരണ കേസിലാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. നിലവിൽ രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലിലാണ് ഇദ്ദേഹം.
കൂടാതെ, 1996-ല്‍ പാലന്‍പൂരില്‍ വച്ച് ഒരു അഭിഭാഷകനെ കുടുക്കാനായി ലഹരിമരുന്ന് വച്ചുവെന്ന കേസില്‍ 20 വര്‍ഷത്തെ തടവും ഭട്ട് അനുഭവിക്കുന്നുണ്ട്.
1997 ലെ കസ്റ്റഡി പീഡനക്കേസുമായി ബന്ധപ്പെട്ട് അന്ന് സർവീസിലുണ്ടായിരുന്ന സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.