
ദുൽഖറിന്റെ രണ്ട് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിൽ അടക്കം വിവിധയിടങ്ങളിൽ കസ്റ്റംസ് വാഹന പരിശോധന നടത്തുന്നു. പരിശോധനയിൽ ദുൽഖറിന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭൂട്ടാനിൽ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി വിൽക്കുന്ന റാക്കറ്റിനെ പിടികൂടാനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് കസ്റ്റംസ് പരിശോധന.
198 ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നുള്ളത് കസ്റ്റംസ് പരിശോധിച്ച് വരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 20ഓളം ആഡംബര എസ്യുവി കാറുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇത്തരത്തിൽ വാഹനം വാങ്ങിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കസ്റ്റംസ് ഇന്ന് വൈകീട്ട് 6 30ന് വാർത്താസമ്മേളനം നടത്തും.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതടക്കമുള്ള വാഹനങ്ങളാണ് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.


