
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി; 4 മരണം
തമിഴ്നാട്ടിൽ നാശം വിതച്ച് ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്. മഴക്കെടുതികളിൽ നാലുപേർ മരിച്ചു. പുതുച്ചേരി, കടലൂർ, വിഴുപുരം എന്നിവിടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകിട്ട് ആറോടെ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ചു. കരയിൽ എത്തിയതോടെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദമായി മാറുകയും ചെയ്തു.
ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ചെന്നൈയിൽ റെയിൽവേ, വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണി മുതൽ സർവീസ് പുനഃരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
പുതുച്ചേരിക്ക് അടുത്ത് കൂടി കരയിൽ എത്തിയപ്പോൾ കാറ്റിന് വേഗം മണിക്കൂറിൽ 65 കിലോ മീറ്ററിനും 85 കിലോ മീറ്ററിനും ഇടയിലായിരുന്നു. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് തമിഴ്നാട്ടിലെ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തു.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ എല്ലാ ജില്ലയിലും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായും ഇടുക്കി, വയനാട് ഉൾപ്പടെ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.