
വിദ്യാർത്ഥി നേതാവിന്റെ മരണം; ബംഗ്ലാദേശിൽ പ്രക്ഷോഭം
ബംഗ്ലാദേശിൽ യുവാക്കളുടെ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിദ്യാർത്ഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ വ്യാപക പ്രക്ഷോഭം. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച ഷരീഫിന് കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിയേറ്റിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികത്സയിലിരിക്കെ വ്യാഴാഴ്ച ഷരീഫ് മരിച്ചു. വ്യാപക ആക്രമണമാണ് പ്രക്ഷോഭകരിൽ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഉണ്ടായത്.
ഷേഖ് ഹസീന സർക്കാരിന് അന്ത്യം കുറിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായിരുന്ന ഷരീഫ് ഒസ്മാൻ ഹാദി.
മാധ്യമ ഓഫീസുകൾ ഉൾപ്പടെയുള്ള വിവിധ ഓഫീസുകൾക്ക് പ്രക്ഷോഭകർ തീയിട്ടു. പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ഡെയ്ലി സ്റ്റാർ, പ്രഥം ആലോ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനാണ് അക്രമികൾ തീയിട്ടത്. അകത്ത് കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്തി. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ഹാദിയെ വെടിവച്ചവർ ഇന്ത്യയിലേക്ക് കടന്നുവെന്ന് ആരോപിച്ച് ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മീഷൻ ഓഫീസ് പൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കണ്ണീർവാതകം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
പ്രതിഷേധം ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.


