
ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 100 കടന്നു
അമേരിക്കയിലെ ടെക്സസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 100 കവിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അതികൃതർ അറിയിച്ചു. ക്യാമ്പിൽ നിന്ന് കാണാതായ 27 പെൺകുട്ടികളുടെയും കൗൺസിലർമാരുടെയും മരണം മിസ്റ്റിക് ക്യാമ്പ് സ്ഥിരീകരിച്ചു. വേനൽ ക്യാമ്പിലെ പത്ത് പെൺകുട്ടികളെയും ഒരു കൗൺസിലറെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് സൈന്യത്തിന്റെ ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്.
"ഇതൊരു ദുഷ്‌കരമായ ആഴ്ചയായിരിക്കും," മേയർ ജോ ഹെറിംഗ് ജൂനിയർ തിങ്കളാഴ്ച രാവിലെ പറഞ്ഞു. "ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയും, ഇത് നദികൾ, അരുവികൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയിൽ കൂടുതൽ വെള്ളം നിറയാൻ കാരണമാകുകയും വെള്ളപ്പൊക്ക സാധ്യത കൂടുതലാവുകയും ചെയ്യും”, അക്യുവെതർ കാലാവസ്ഥാ വിദഗ്ദ്ധനും നിരീക്ഷകനുമായ ബ്രെറ്റ് ആൻഡേഴ്‌സൺ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സസിലെത്തും. പ്രളയക്കെടുതി തടയാൻ വേണ്ട എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു.
ജൂലൈ 4 വെള്ളിയാഴ്‌ച സെൻട്രൽ ടെക്‌സ് പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് ഗ്വാഡലൂപ്പ് നദി കരകവിഞ്ഞതിന് പിന്നാലെയാണ് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായത്.


