
ടെക്സസിലെ പ്രളയത്തിൽ മരണസംഖ്യ 78 ആയി
യുഎസിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. തുടർന്നും വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്മർ ക്യാമ്പിലെ പത്ത് കുട്ടികൾക്കും കൗൺസിലർക്കുമായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നിലവിൽ 41 പേരെ കാണാതായെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ദുരന്തബാധിത സ്ഥലം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
“വളരെ ഭയാനകരമായ കാര്യമാണ് സംഭവിച്ചത്. ദുരന്തബാധിതരെയും ടെക്സസ് സംസ്ഥാനത്തെയും ദൈവം അനുഗ്രഹിക്കട്ടെ” എന്ന് ഞായറാഴ്ച ന്യൂജേഴ്‌സിയിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളപ്പൊക്ക മേഖലയിൽ തിരച്ചിൽ നടത്തുന്നതിനും വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കുന്നതിനുമായി വെള്ളിയാഴ്ച മുതൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ, വലിയ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ടെക്സസ് ഡിപ്പാർട്ട്മെൻ്റെ ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെ രക്ഷപ്പെടുത്തി.
അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ 4, വെള്ളിയാഴ്ച സെൻട്രൽ ടെക്സസ് പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് ഗ്വാഡലൂപ്പ് നദി കരകവിഞ്ഞതിന് പിന്നാലെയാണ് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായത്.


