.jpg)
ചെന്നൈയിൽ കടുത്ത ചൂടിൽ മരണം അഞ്ച് ആയി; സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
വ്യോമസേന വാർഷികത്തിന്റെ ഭാഗമായി ചെന്നൈ മറൈൻ ബീച്ചിൽ നടന്ന എയർ ഷോ കാണാൻ എത്തിയ അഞ്ച് പേരാണ് കടുത്ത ചൂടും നിർജ്ജലീകരണവും മൂലം മരണടഞ്ഞത്. 200 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ശ്രീനിവാസൻ (48), കാർത്തികേയൻ (34), ജോൺ ബാബു (56) എന്നിവരെ തിരിച്ചറിഞ്ഞു.
ഇന്ത്യൻ എയർ ഫോഴ്‌സിന്റെ എയർ ഷോ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണി വരെ തുടർന്നിരുന്നു. നിരവധി കാണികളാണ് പ്രകടനം കാണുവാനായി ചുട്ടുപൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളം നിന്നത്. പരിപാടി ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രായമായവർ ഉൾപ്പെടെ പലരും ചൂടിൽ കുഴഞ്ഞ് വീണിരുന്നു. നിർജ്ജലീകരണം, ചൂടിന്റെ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായി 200ലധികം പേരെയാണ് അടുത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തിച്ചത്.
കാഴ്ച്ച കാണാൻ എത്തിയ ആയിരങ്ങൾ, ചുട്ടുപൊള്ളുന്ന വെയിലിൽ 2-3 മണിക്കൂറോളം നിൽക്കുകയായിരുന്നു. കാലാവസ്ഥാ വകുപ്പ് അനുസരിച്ച്, താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ കാണപ്പെട്ടത്. കടൽത്തീരത്ത് ഒരാളും പരിസരത്ത് മറ്റ് നാല് പേരും മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
16 ലക്ഷം ആളുകളെ ആകർഷിച്ച് റെക്കോർഡ് സൃഷ്ടിക്കാനുള്ള പരിപാടിയായിരുന്നു ഇന്ത്യൻ എയർ ഫോഴ്സ് ലക്ഷ്യമിട്ടത്. പരിപാടി അവസാനിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സ് അറിയിച്ചതിലും കൂടുതൽ ആണ് കാണികൾ വന്നതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സംസ്ഥാന സർക്കാർ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ രണ്ട് മെഡിക്കൽ സംഘങ്ങളെ രൂപീകരിച്ചിരിന്നു . 40 ആംബുലൻസുകൾ സ്ഥലത്തുണ്ടായിരുന്നു. 100 കിടക്കകളും 65 ഡോക്ടർമാരും രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ഏത് അടിയന്തര സാഹചര്യത്തിനും തയ്യാറായിരിന്നു എന്നും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രതിപക്ഷം. സർക്കാരിന്റെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്നും, കൃത്യമായ രക്ഷാപ്രവർത്തനം നടന്നില്ല എന്നും അവർ കുറ്റപ്പെടുത്തി.