TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യതയ്ക്കു സ്‌റ്റേയില്ല

07 Jul 2023   |   2 min Read
TMJ News Desk

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കു സ്‌റ്റേ ആവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി തള്ളിയതോടെ രാഹുലിന്റെ അയോഗ്യത തുടരും. 

അപകീര്‍ത്തി കേസ്

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരമാര്‍ശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 23 ന് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. പേരില്‍ 'മോദി' എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവരെയും രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു വിധി. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നിയമസഭാംഗത്വം നഷ്ടമായി.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് കേസിന് ആസ്പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന തുടര്‍നാമമുള്ളത്' എന്ന് രാഹുല്‍ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേര്‍ത്തുവച്ചുകൊണ്ടാണ് അത്തരം പരാമര്‍ശം നടത്തിയത്. എന്നാല്‍, രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമായി രാഹുല്‍ നടത്തിയ പരാമര്‍ശം, മോദിയെന്ന ജാതിയെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂര്‍ണ്ണേഷ് മോദി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. രണ്ടു വര്‍ഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ്മ ചുമത്തിയത്. 

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ (എച്ച്.എച്ച് വര്‍മ) അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനവുമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ ശുപാര്‍ശയും സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഓഫീസര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല സ്റ്റേ.

#Daily
Leave a comment