TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

അപകീര്‍ത്തി കേസ്; ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി

21 Jul 2023   |   2 min Read
TMJ News Desk

മോദി പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ കീഴ്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി. വിശദമായ മറുവാദം കൂടി കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരനായ ബി.ജെ.പി എം.എല്‍.എ പൂര്‍ണ്ണേഷ് മോദിക്ക് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാമെന്ന് പൂര്‍ണ്ണേഷ് മോദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 
സുപ്രീംകോടതി വിധിക്ക് ശേഷമേ രാഹുലിന്റെ അയോഗ്യത തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു. സൂറത്ത് മജിസ്ട്രേറ്റ് കോടതിയാണ് രണ്ടു വര്‍ഷത്തേക്ക് രാഹുലിന് തടവുശിക്ഷ വിധിക്കുന്നത്. വിധിയെ തുടര്‍ന്ന് ലോക്സഭ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അയോഗ്യനായിരുന്നു. ഈ വിധി പരമോന്നത കോടതിയായ സുപ്രീം കോടതി റദ്ദാക്കിയാല്‍ മാത്രമേ അയോഗ്യത മാറുകയുള്ളു. നിയമപരമായി നല്‍കാന്‍ കഴിയുന്ന അപ്പീലുകള്‍ തീരുന്നതു വരെ ഇതിനോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അറസ്റ്റും സാധ്യമല്ല. രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി വിധി വരുന്ന പക്ഷം വയനാട് ലോക്സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യവും മുന്നില്‍ നില്‍ക്കുന്നുണ്ട്. 


അയോഗ്യതയ്ക്കു സ്റ്റേയില്ല

രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ രാഹുലിന്റെ അയോഗ്യത തുടരുകയും ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു. ജൂലൈ 21ന് പരിഗണിച്ച ഹര്‍ജിയാണ് കോടതി  ഇപ്പോള്‍ ഓഗസ്റ്റ് നാലിലേക്ക് മാറ്റിയിരിക്കുന്നത്.

അപകീര്‍ത്തി കേസ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരമാര്‍ശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 23 ന് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. പേരില്‍ 'മോദി' എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവരെയും രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു വിധി. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം നഷ്ടമായി.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കേസിന് ആസ്പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന തുടര്‍നാമമുള്ളത്' എന്ന് രാഹുല്‍ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേര്‍ത്തുവച്ചുകൊണ്ടാണ് പരാമര്‍ശം നടത്തിയത്. എന്നാല്‍, രാഷ്ട്രീയ ക്യാമ്പയിനിന്റെ ഭാഗമായി രാഹുല്‍ നടത്തിയ പരാമര്‍ശം, മോദിയെന്ന ജാതിയെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂര്‍ണ്ണേഷ് മോദി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. രണ്ടു വര്‍ഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ ചുമത്തിയത്.

#Daily
Leave a comment