TMJ
searchnav-menu
post-thumbnail

TMJ Daily

സിഡ്‌നിയില്‍ തോല്‍വി: ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടു

05 Jan 2025   |   2 min Read
TMJ News Desk

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നഷ്ടമായി. കൂടെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങളും അസ്തമിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ സിഡ്‌നിയില്‍ ഇന്ത്യ പരാജയപ്പെട്ടതിന്റെ ആകെത്തുകയാണിത്. ഒരു ദശാബ്ദത്തിനുശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യയുടെ പക്കല്‍ നിന്നും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചത്. അവര്‍ 3-1ന് പരമ്പര വിജയിച്ചു.

ഇന്ത്യയെ അഞ്ചാം ടെസ്റ്റില്‍ നയിച്ച ജസ്പ്രീത് ബുംറയ്ക്ക് മൂന്നാം ദിനം കളിക്കാന്‍ സാധിക്കാതെ വന്നത് ഓസ്‌ട്രേലിയക്ക് ഗുണമായി. ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചില്‍ ഇരുടീമുകളും കുറഞ്ഞ സ്‌കോറുകളാണ് നേടിയത്. മൂന്നാം ദിനം ഇന്ത്യ 157 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 161 റണ്‍സ് മതിയായിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ആറിന് 141 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ അവശേഷിച്ച നാല് വിക്കറ്റുകള്‍ വെറും 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് വീണത്. സ്‌കോട്ട് ബോളണ്ട് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടിന്നിങ്‌സുകളിലുമായി ബോളണ്ട് 10 വിക്കറ്റുകള്‍ വീഴ്ത്തി.

161 എന്ന വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ സ്‌പെല്ലില്‍ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ ട്രാവിസ് ഹെഡ്ഡും ഉസ്മാന്‍ ഖ്വാജയും ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസീസിനെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍ എത്തിച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 104 റണ്‍സ് ആയപ്പോള്‍ ഖ്വാജയെ മുഹമ്മദ് സിറാജിന്റെ പന്തില്‍ റിഷഭ് പന്ത് പിടികൂടി പുറത്താക്കിയെങ്കിലും മത്സരം ഇന്ത്യയുടെ കൈവിട്ടു പോയിരുന്നു. ഖ്വാജ 45 പന്തില്‍ നിന്നും 41 റണ്‍സ് എടുത്തു.

തുടര്‍ന്ന് ട്രാവിസ് ഹെഡും ബ്യൂ വെബസ്റ്ററും ചേര്‍ന്ന് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ഹെഡ് 38 പന്തില്‍ 34 റണ്‍സും വെബ്സ്റ്റര്‍ 34 പന്തില്‍ 39 റണ്‍സും എടുത്തു. 27 ഓവറിലാണ് ഓസ്‌ട്രേലിയ 162 റണ്‍സെടുത്ത് വിജയം നേടിയത്.

ബുംറയ്ക്ക് ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ പോയ മൂന്നാം ദിനത്തില്‍ സിറാജും കൃഷ്ണയും യഥേഷ്ടം റണ്‍സ് വിട്ടുനല്‍കി. ഇരുവരും 12 വീതം ഓവറുകള്‍ എറിഞ്ഞു. സിറാജ് 69 റണ്‍സും കൃഷ്ണ 65 റണ്‍സും നേടി. ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ പ്രതിരോധമല്ല ആക്രമണം തന്നെയാണ് മാര്‍ഗമെന്ന് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഋഷഭ് പന്ത് തെളിയിച്ചിരുന്നു. ആ മാര്‍ഗ്ഗം തന്നെയാണ് ഓസീസും പിന്തുടര്‍ന്നത്.

ജസ്പ്രീത് ബുംറയാണ് പരമ്പരയിലെ താരം. ബോളണ്ട് കളിയിലെ താരവുമായി. ഒന്നാം ടെസ്റ്റില്‍ ബുംറയുടെ നായകത്വത്തില്‍ ഇന്ത്യ അവിസ്മരണീയ വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചു. മൂന്നാം ടെസ്റ്റില്‍ മഴയുടെ സഹായത്തോടെ ഇന്ത്യ സമനില പിടിച്ചു. നാലും അഞ്ചും ടെസ്റ്റുകള്‍ ഓസ്‌ട്രേലിയ വിജയിച്ചു.


#Daily
Leave a comment