
വിലങ്ങുവച്ച് ഇന്ത്യാക്കാരെ നാടുകടത്തിയത് യുഎസ് നയം: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുമ്പോള്‍ അവരുടെ കൈയില്‍ വിലങ്ങുവയ്ക്കുന്നത് യുഎസ് നയമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സ്ത്രീകളേയും കുട്ടികളേയും വിലങ്ങണിയിച്ചില്ലെന്നും ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു.
നാടുകടത്തല്‍ പുതിയ കാരമ്യല്ല. ഇന്ത്യക്കാരെ മുമ്പും അമേരിക്ക നാടുകടത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും അനധികൃതമായി യുഎസില്‍ പ്രവേശിച്ചതിന് നൂറുകണക്കിന് ഇന്ത്യാക്കാരെ നാടുകടത്തിയിട്ടുണ്ട്. 2012ല്‍ 530 പേരെ നാടുകടത്തി. 2019ല്‍ രണ്ടായിരത്തിലേറെയായി.
ഇത് ഒരു രാജ്യത്തിന് മാത്രം ബാധമകായ നയമല്ല. അതിനാല്‍ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യാക്കാരെ യുഎസ് നാടുകടത്തിയ വിഷയം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ പ്രതിപക്ഷം ചോദ്യം ചെയ്തു.
വിദേശകാര്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഭീകരരോട് പെരുമാറുന്നത് പോലെയാണ് ഇന്ത്യാക്കാരോട് അമേരിക്ക പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് കൊളംബിയയെ പോലെ ഇന്ത്യ പ്രതിരോധിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
അമൃത്സറില്‍ വിമാനമിറങ്ങിയ ഇന്ത്യാക്കാരെ ഹരിയാന സര്‍ക്കാരിന്റെ ജയില്‍ വകുപ്പിന്റെ വാഹനത്തിലാണ് കൊണ്ടുപോയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
യുഎസ് നാടുകടത്തല്‍ നയത്തെ ന്യായീകരിക്കുകയാണ് വിദേശകാര്യമന്ത്രി ചെയ്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സകേത് ഗോഖലെ ആരോപിച്ചു. നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവാരാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് വിമാനം അയച്ചില്ലെന്നും ഗോഖലെ ചോദിച്ചു.
ഇന്ത്യാക്കാര്‍ അന്തസും മനുഷ്യത്വവുമാണ് അര്‍ഹിക്കുന്നതെന്നും കൈവിലങ്ങുകള്‍ അല്ലെന്നും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നാല്‍പത് മണിക്കൂറോളം കൈയില്‍ വിലങ്ങ് അണിയിച്ച്, കാലുകളില്‍ ചങ്ങലയിട്ട് ബന്ധിച്ച് സീറ്റില്‍ നിന്നും അനങ്ങാന്‍ സമ്മതിച്ചില്ലെന്ന് യുഎസ് നാടുകടത്തിയ ഇന്ത്യാക്കാരനായ ഹര്‍വീന്ദര്‍ സിങ് പറയുന്ന വീഡിയോയും രാഹുല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. അത് നരകത്തേക്കാള്‍ മോശമായിരുന്നുവെന്നും ഹര്‍വീന്ദര്‍ പറഞ്ഞു.
പ്രധാനമന്ത്രി ഈ മനുഷ്യന്റെ വേദന കേള്‍ക്കൂവെന്ന് പറഞ്ഞാണ് രാഹുല്‍ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്.