TMJ
searchnav-menu
post-thumbnail

TMJ Daily

അജിത്കുമാറിന് ഡിജിപി പദവി: ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് വി ഡി സതീശന്‍

19 Dec 2024   |   1 min Read
TMJ News Desk

ഗുരുതരമായ ആരോപണങ്ങളുടെമേല്‍ അന്വേഷണം നേരിടുന്ന എഡിജിപിയായ എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉദ്ദിഷ്ടകാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അജിത് കുമാര്‍ എഡിജിപി പദവിയിലിരുന്ന് ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പിണറായിക്കു വേണ്ടിയായിരുന്നു ചെയ്തത് എന്നതിന് അടിവരയിടുന്നതാണ് ഈ ഡിജിപി സ്ഥാനം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് വ്യക്തമായെന്നും സതീശന്‍ ആരോപിച്ചു. അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണം, കൂടാതെ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന് സതീശന്‍ പറഞ്ഞു.

ക്രമസമാധാന ചുമതലയില്‍ തുടരവെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നു. സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാര്‍ എതിര്‍ത്തപ്പോഴും മുഖ്യമന്ത്രി അജിത്കുമാറിന് രക്ഷാകവചം ഒരുക്കി. പിണറായി വിജയന്റെ ദൂതനായാണ് ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


#Daily
Leave a comment