
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പരാതികൾ കണ്ടെത്താന്‍ ഉന്നതതല സമിതി
ഡിജിറ്റല്‍ അറസ്റ്റും മറ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ കേസുകളില്‍ അടിയന്തര നടപടികള്‍ എടുക്കുകയും എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുകയുമാണ് ലക്ഷ്യം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും കമ്മറ്റിയുടെ പ്രവര്‍ത്തനം.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ സൈബര്‍ കേസുകളും ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള 14-സി എന്നറിയപ്പെടുന്ന സൈബര്‍ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററായ 14-സിക്ക് കൈമാറണം എന്നാണ് നിര്‍ദേശം. ഈ വര്‍ഷം ഇതുവരെ 6000-ലധികം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പരാതികളാണ് പോലീസിന് ലഭിച്ചത്.
ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇതുവരെ 709 മൊബൈല്‍ ആപ്ലിക്കേഷനുകളെങ്കിലും സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടതായാണ് റിപ്പോർട്ട്. ലഹരിമരുന്ന്, കള്ളപ്പണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘങ്ങള്‍ ജനങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട് പണം കവരുന്നത്.


