
യുപിയിൽ കോൺഗ്രസ് അഴിച്ചുപണിയുന്നു; കമ്മിറ്റികൾ പിരിച്ചുവിട്ടു
ഉത്തർപ്രദേശിൽ കോൺഗ്രസ് സംഘടനാ സംവിധാനം അഴിച്ചുപണിയുന്നു. സംസ്ഥാനത്തെ എല്ലാ തലത്തിലുമുള്ള കമ്മിറ്റികളേയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പിരിച്ചുവിട്ടു. സംസ്ഥാന, ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചു വിട്ട ഖാർഗെ സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയും താഴെത്തട്ടു മുതൽ മേൽത്തട്ടുവരെയുള്ള പാർട്ടിയുടെ ശക്തിപ്പെടുത്തലുമാണ് ലക്ഷ്യം വയ്ക്കുന്നത്.
ദേശീയ തലത്തിൽ തിരിച്ചുവരാൻ പരിശ്രമിക്കുന്ന കോൺഗ്രസിന് ഉത്തർപ്രദേശിൽ അധികാരം പിടിക്കുക നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. 2019, 2024 ലോകസഭ തിരഞ്ഞെടുപ്പുകളിലും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനം കാഴ്ച്ചവച്ച കോൺഗ്രസ് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താതെ ഇന്ത്യാ സംഖ്യത്തെ പിന്തുണയ്ക്കുകയായിരുന്നു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച അജയ് റായ് ആണ് യുപിയിലെ നിലവിലെ കോൺഗ്രസ് പ്രസിഡന്റ്. മോദിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ അജയ് റായ്ക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന ഘടകങ്ങളിൽ ബൂത്തുതലം വരെ ആവശ്യമായ തരത്തിൽ അഴിച്ചുപണി നടത്താൻ ഖാർഗെയെ ചുമതലപ്പെടുത്തിയിരുന്നു. പാർട്ടിയുടെ ബലഹീനതകളും പോരായ്മകളും തിരുത്താൻ കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് ഖാർഗെ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ മാസം ഹിമാചൽപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഖാർഗെ പിരിച്ചു വിട്ടിരുന്നു.


