
പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നതുമാണ് ആവശ്യം. ജില്ലയിലെ സിപിഎം നേതാവും പ്രതിയായ കേസിൽ അന്വേഷണം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു.
നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ കേസന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിർണ്ണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കണ്ണൂർ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമായും കണ്ണൂർ കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടത്. കേസിലെ പ്രധാന സാക്ഷിയായ കണ്ണൂർ ജില്ലാ കളക്ടർ, പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരുടെ കോളുകൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കണമെന്നും കുടുംബം കണ്ണൂർ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. അന്വേഷണം തടസപ്പെടുത്തുകയല്ല ഉദ്ദേശ്യമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നുമാണ് കുടുംബം അഭ്യർത്ഥിച്ചത്.


