TMJ
searchnav-menu
post-thumbnail

IMAGE : WIKI COMMONS

TMJ Daily

ദുരിതാശ്വാസ നിധി വകമാറ്റല്‍: ലോകായുക്തയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ് 

07 Jun 2023   |   2 min Read
TMJ News Desk

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ച ഹര്‍ജി വിശദമായി വാദംകേട്ട ശേഷം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടിയില്‍ ലോകായുക്തയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജി പ്രാഥമിക വാദത്തിനായി ചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ അഞ്ചിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനെതിരെ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ തിരുവനന്തപുരം നേമം സ്വദേശി ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ലോകായുക്ത ഫുള്‍ ബെഞ്ചിനു വിട്ട വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളിയത്. 

വിശ്വാസത്തെ തകര്‍ക്കുന്ന നിലപാട് 

വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്ന ലോകായുക്താ നിലപാട് നിയമവിരുദ്ധമാണെന്നും, ജനങ്ങള്‍ക്ക് ലോകായുക്തയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ വാദംകേട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. 

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയറായി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയതും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്. ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2023 മാര്‍ച്ച് 31 ന് വിഷയം ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.


#Daily
Leave a comment