
വിവാഹമോചനം: രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം തെളിവ്
വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്ത രേഖ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം
തെളിവായി സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി വിധി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകരിക്കാൻ ആവില്ലെന്നുമായിരിന്നു പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിധി.
എന്നാൽ, മൗലികാവകാശ ലംഘനത്തിൻ്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കുന്ന വിധി പുറപ്പെടുവിച്ചത്. ഇതോടെ വിവാഹമോചനക്കേസുകളിലെ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് അന്ത്യമാവുമെന്ന് കരുതുന്നു.
അതേസമയം, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ അന്തസത്തയുമായി പുതിയ വിധി എങ്ങനെ പൊരുത്തപ്പെടുമെന്ന ചർച്ചകൾക്ക് ഈ വിധി വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.


