
കോവിഡ് ലോക്ഡൗൺ വിമർശകൻ ജയ് ഭട്ടാചാര്യയെ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി നാമനിർദ്ദേശം ചെയ്ത് ഡൊണാൾഡ് ട്രംപ്
ഇന്ത്യൻ അമേരിക്കൻ വംശജനായ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊൽക്കത്തയിൽ നിന്നുള്ള ഫിസിഷ്യനും, സാമ്പത്തിക വിദഗ്ദ്ധനുമാണ് ജയ് ഭട്ടാചാര്യ.
കോവിഡ് ലോക്ക്ഡൗണിനെതിരെ കടുത്ത വിമർശനം ഉയർത്തിയ വ്യക്തിയാണ് ജയ് ഭട്ടാചാര്യ. എൻഐഎച്ചിൻ്റെ വിഭാഗമായ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൻ്റെ മുൻ ഡയറക്ടറായ ആൻ്റണി ഫൗസിയുടെ കടുത്ത വിമർശകനാണ് ഭട്ട്. ഫൗസി കോവിഡ് കൈകാര്യം ചെയ്ത രീതിയാണ് വിമർശനത്തിനിടയാക്കിയത്.
എൻഐഎച്ചിനെ മെഡിക്കൽ ഗവേഷണത്തിന്റെ ഉന്നത തലത്തിലേക്ക് പുനഃസ്ഥാപിക്കാൻ, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന റോബർട്ട് കെന്നഡി ജൂനിയറുമായി ചേർന്ന് ജയ് ഭട്ടാചാര്യ പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കൻ ശാസ്ത്ര സ്ഥാപനങ്ങളെ ഞങ്ങൾ പരിഷ്കരിക്കും, അങ്ങനെ അവ വീണ്ടും വിശ്വാസയോഗ്യമാക്കുകയും, അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കാൻ ശാസ്ത്രത്തിന്റെ മികച്ച ഫലങ്ങൾ വിന്യസിക്കുകയും ചെയ്യുമെന്ന് ജയ് ഭട്ടാചാര്യ എക്‌സിൽ എഴുതി.
1968 ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്. നിലവിൽ സ്റ്റാൻഫോർഡിൽ ഹെൽത്ത് പോളിസി പ്രൊഫസറാണ്. സർവകലാശാലയുടെ സെന്‍റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിങ് തലവനും, നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോസിയേറ്റുമാണ് അദ്ദേഹം.
ജനുവരി 20 ന് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ട്രംപ് ഇതിനോടകം തന്നെ തന്റെ ക്യാബിനെറ്റിലെ 15 തസ്തികകളിലേക്കുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.