
യുഎസ് സൈന്യത്തിൽ നിന്ന് ട്രാൻസ് വ്യക്തികളെ പിരിച്ചുവിടാൻ ഡൊണാൾഡ് ട്രംപ്
യുഎസ് സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ അംഗങ്ങളെ നീക്കം ചെയ്യാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഔദ്യോഗികമായി അധികാരത്തിലെത്തുന്ന ആദ്യ ദിനം തന്നെ ഈ ഉത്തരവ് നടപ്പിലാക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017 ൽ യുഎസ് പ്രസിഡന്റായിരിക്കെ ട്രാൻസ്‌ജെൻഡർ അംഗങ്ങളെ സൈന്യത്തിൽ നിലനിർത്തില്ലെന്ന് പ്രഖ്യാപിക്കുകയും, 2019 ൽ ട്രാൻസ് പീപ്പിൾ നിരോധനം ട്രംപ് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതേസമയം നേരത്തെ സൈന്യത്തിൽ ഉണ്ടായിരുന്നവർക്ക് ഈ നിരോധനം ബാധകമാക്കിയിരുന്നില്ല.
അവരുടെ ചികിത്സ ചെലവുകളും, മറ്റും പറഞ്ഞായിരുന്നു നിരോധന നടപടിയിലേക്ക് ട്രംപ് നീങ്ങിയത്. ജോ ബൈഡൻ പ്രസിഡന്റായപ്പോൾ ഈ നിരോധനങ്ങളെല്ലാം പിൻവലിച്ചു. സൈന്യത്തിലുള്ള എല്ലാ ട്രാൻസ്‌ജെൻഡർ അംഗങ്ങളെയും പുറത്താക്കാനും ബൈഡന്റെ ഉത്തരവ് പിൻവലിക്കാനുമാണ് ട്രംപിന്റ നീക്കം. ഇത് 15,000 ത്തിലധികം ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ ബാധിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ട്.
അതേസമയം ഇത്രയും സൈനിക അംഗങ്ങളെ പെട്ടെന്ന് പിരിച്ചു വിടുന്നത് രാജ്യത്തിന് ദോഷകരമാകുമെന്ന്, മോഡേൺ മിലിട്ടറി അസോസിയേഷൻ ഓഫ് അമേരിക്കയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ റേച്ചൽ ബ്രാനമാൻ പറഞ്ഞു. 15,000 ത്തിലധികം സർവീസ് അംഗങ്ങളെ പെട്ടെന്ന് പിരിച്ചുവിടുന്നത്, പ്രത്യേകിച്ചും കഴിഞ്ഞ വർഷം സൈന്യത്തിലെ റിക്രൂട്ട്മെന്റിൽ 41,000 റിക്രൂട്ട്‌മെൻ്റുകൾ കുറവായ സ്ഥിതിക്ക് യുദ്ധ യൂണിറ്റുകൾക്ക് ഭരണപരമായ പ്രതിസന്ധി കൂട്ടുമെന്ന് റേച്ചൽ ബ്രാനമാൻ പറഞ്ഞു.


