
സാമ്പത്തിക പ്രതിസന്ധി: യുഎസില്‍ വിമാനയാത്രക്കാരുടെ എണ്ണം കുറയുന്നു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നതിന്റെ ഫലമായി യുഎസില്‍ വിമാന യാത്ര നടത്തുന്നവരുടെ എണ്ണം കുറയുന്നു.
ഒരാളുടെ പ്രാഥമികാവശ്യങ്ങള്‍ ഭക്ഷണവും താമസവും ആണെന്നും നിങ്ങൾക്ക് ജോലിയില്ലെങ്കില്‍ നിങ്ങള്‍ വിമാനടിക്കറ്റ് വാങ്ങില്ലെന്നും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ബ്രീസ് എയര്‍വേസിന്റെ സിഇഒയായ ഡേവിഡ് നീല്‍മാന്‍ പറഞ്ഞു.
ചോദനം കുറയുന്നതിന് അനുസരിച്ച് വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കാന്‍ സര്‍വീസുകളുടെ എണ്ണം കുറച്ച് ലാഭത്തെ സംരക്ഷിക്കുകയാണ്.
യുഎസിലെ വ്യോമ വ്യവസായം രണ്ട് മാസം മുമ്പ് പുതിയൊരു സുവര്‍ണകാലഘട്ടത്തെക്കുറിച്ചുള്ള ആവേശത്തിലായിരുന്നു. യാത്രാ ചോദനം വര്‍ദ്ധിക്കുന്നുവെന്ന പ്രതീക്ഷയില്‍ വരുംവര്‍ഷങ്ങളില്‍ ലാഭം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിമാന കമ്പനികള്‍.
എന്നാല്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകളും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതും ആ ശുഭാപ്തി വിശ്വാസം ഇല്ലാതാക്കി. സാമ്പത്തിക അനിശ്ചിതാവസ്ഥ വര്‍ദ്ധിക്കുന്നതിനിടയില്‍ വിനോദസഞ്ചാരികളും കമ്പനികളും ചെലവഴിക്കല്‍ കുറച്ചു. ഇത് വിമാന കമ്പനികളെ ആദ്യ പാദത്തിലെ ലാഭ പ്രവചനങ്ങള്‍ കുറയ്ക്കാനും പ്രേരിപ്പിച്ചു.
ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും യാത്രയെന്നത് വേണമെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്ന ഒന്നായതും ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ചയുടെ സാധ്യതകളും ഉയര്‍ന്ന വിലക്കയറ്റവും വര്‍ഷത്തില്‍ അവശേഷിക്കുന്ന മാസങ്ങളില്‍ സ്ഥിതി ശോചനീയമാക്കുന്നു.
എസ് ആന്‍ഡ് പി 500യുടെ യാത്രാ വിമാനങ്ങളുടെ സൂചിക ഈ വര്‍ഷം 15 ശതമാനം ഇടിഞ്ഞു. ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുടെ ഓഹരികള്‍ 20 ശതമാനവും ഡിസ്‌കൗണ്ടര്‍ ഫ്രണ്ട്‌ലിയര്‍ എയര്‍ലൈന്‍സ് രണ്ട് ശതമാനവും ഇടിഞ്ഞു.


