
എൽനിനോ പ്രതിഭാസം: ദശാബ്ദത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമം നേരിട്ട് ദക്ഷിണാഫ്രിക്ക
എൽനിനോ പ്രതിഭാസത്തിന്റെ ഫലമായി മാസങ്ങളോളം നീണ്ടു നിന്ന വരൾച്ച മൂലം ഭക്ഷ്യക്ഷാമം നേരിടുകയാണ് ദക്ഷിണാഫ്രിക്ക. 27 ദശലക്ഷം ആളുകൾ പട്ടിണി മൂലം പ്രതിസന്ധി നേരിടുന്നതെന്ന് യുഎന്നിലെ ഫുഡ് ഏജൻസി. ഇതൊരു ആഗോള വിപത്തായി മാറാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വിലയിരുത്തൽ.
ലെസോത്തോ, മലാവി, നമീബിയ, സാമ്പിയ, സിംബാവേ എന്നിങ്ങനെ അഞ്ച് രാജ്യങ്ങൾ വരൾച്ചയെയും അത് മൂലമുണ്ടായ ക്ഷാമത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വിളനാശം മൂലം സൗത്ത് ആഫ്രിക്കയിലെ 21 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഈ മേഖലയിലെ ഭൂരിഭാഗം ആളുകളും ഭക്ഷണത്തിനും ദൈനംദിന ചെലവിനുമായി ചെറുകിട കൃഷിയെ ആണ് ആശ്രയിക്കുന്നത്. എൽനിനോ പ്രതിഭാസം പ്രദേശത്ത് ശരാശരിയിലും താഴ്ന്ന അളവിലാണ് മഴ ലഭ്യമായത്. മഴയുടെ ലഭ്യതയിൽ വന്ന ഈ കുറവ്, ഉയർന്ന താപനിലയ്ക്കും കാലാവസ്ഥ വ്യതിയാനത്തിനും കാരണമായേക്കാമെന്ന് എയ്ഡ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ദശാബ്ദത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയായാണ് വേൾഡ് ഫുഡ് പ്രോഗ്രാം ഇതിനെ വിലയിരുത്തുന്നത്. ദക്ഷിണ ആഫ്രിക്കയിലെ ക്ഷാമകാലത്തിന്റെ തുടക്കം ഒക്ടോബറിലാണ്. അടുത്ത മാർച്ച് മാസത്തിൽ വിളവെടുപ്പ് വരെ ഈ ഭക്ഷ്യ പ്രതിസന്ധി തുടരും.
ഭക്ഷ്യക്ഷാമത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ അംഗോളയെയും മൊസാംബികിനെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
അടിയന്തര ധനസഹായം ലഭ്യമാക്കാൻ ഡബ്ലുപിഎഫിന് 369 ബില്യൺ ഡോളർ ആവശ്യമാണ് എന്നാൽ ഇതിൽ അഞ്ചിലൊന്ന് സംഭാവനകൾ മാത്രമേ സംഘടനയ്ക്ക് ലഭിച്ചിട്ടുള്ളൂ.
മധ്യ പസഫിക്കിന്റെ ഭാഗങ്ങളിലെ താപനില അതിതീവ്രമായ രീതിയിൽ ഉയർന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന് കാരണമായി തീർന്നു. കഴിഞ്ഞ വർഷം മധ്യത്തോടെ ആരംഭിച്ച എൽനിനോ പ്രതിഭാസം അവസാനിച്ചത് ജൂണിലാണ്.
ദക്ഷിണ ആഫ്രിക്കയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നിരുന്നു. ഹൈഡ്രോ ഇലക്ട്രിക് സംവിധാനത്തെ ആശ്രയിക്കുന്ന സാംബിയ പോലുള്ള പ്രദേശങ്ങൾക്ക് വൈദ്യുതി ഇല്ലാതെ കഴിഞ്ഞു കൂടേണ്ടി വന്നിട്ടുണ്ട്. വിശപ്പ് മാറ്റാനായി വന്യജീവികളെ കൊന്ന് ഭക്ഷിക്കാനുള്ള അനുമതി നമീബിയും, സിംബാവെയും ജനങ്ങൾക്ക് നൽകി.
ദശലക്ഷകണക്കിന് ആഫ്രിക്കകാരുടെ ഉപജീവനമാർഗങ്ങൾ കാലാവസ്ഥയെ ആശ്രയിച്ചുള്ളതാണ്, മഴയെ ആശ്രയിച്ചുള്ള കൃഷിയെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിക്കുന്നതിനാൽ സബ് സഹാറൻ ആഫ്രിക്കയെയാണ് കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.


