.jpg)
തിരഞ്ഞെടുപ്പ്: മൗറീഷ്യസിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് വിലക്ക്
മൗറീഷ്യസിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് നവംബർ 11 വരെ വിലക്ക്. നവംബർ 10ന് രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററാണ് എല്ലാ ഇന്റർനെറ്റ് സേവനദാതാക്കളോടും ഈ കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പരാജയം ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. രാഷ്ട്രീയപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സിവിൽ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 20 പേരുടെ ഫോൺ സംഭാഷണങ്ങൾ വയർടാപ്പിംഗ് വഴി ചോർന്നതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെത്തുടർന്നാണ് ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധമായ പ്രചരണങ്ങൾ ഒഴിവാക്കാനാണ് താത്കാലിക ബ്ലോക്കിംഗ് നടപ്പിലാക്കിയതെന്ന് ദി ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അധികൃതർ അറിയിച്ചു. ഓഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ ദേശീയ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാൻ നിയന്ത്രണം അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നവംബർ 10ലെ തിരഞ്ഞെടുപ്പിൽ പരാജയം ഒഴിവാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഈ നിരോധനമെന്ന് പ്രതിപക്ഷം ആരോപിച്ചു . മൗറീഷ്യസിലെ പ്രധാന ടെലികോം കമ്പനികളിൽ ഒന്നായ എംടെൽ(EMTEL) നിർദ്ദേശം നടപ്പിലാക്കുകയാണെന്നും ഉപഭോക്തൃ സേവനങ്ങൾ വൈകാതെ തടസപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ജനാധിപത്യ പ്രക്രിയകളെ തടസപ്പെടുത്തുക മാത്രമല്ല സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ബിസിനസുകളെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്ന് രണ്ട് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായ ദി ഇന്റർനെറ്റ് ഗവർണൻസ് ഫോറവും ഇന്റെർനെറ്റ് സൊസൈറ്റിയും സംയുക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോർന്ന കോളുകളിൽ കൃത്രിമത്വം കാണിച്ചത് നിർമ്മിതബുദ്ധി ഉപയോഗിച്ചാണെന്ന് പോലീസും ജുഗ്നാഥും മുമ്പ് ആരോപിച്ചിരുന്നു. 2017ൽ പിതാവ് സ്ഥാനമൊഴിഞ്ഞതോടെയാണ് ജുഗ്നാഥ് പ്രധാനമന്ത്രിയാവുന്നത്.