.jpg)
ലൈൻ റഫറിമാർക്ക് പകരം ഇലക്ട്രോണിക് ലൈൻ കോളിങ്; 147 വർഷത്തെ പാരമ്പര്യം മാറ്റി വിംബിൾഡൺ
അടുത്ത വർഷത്തെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ ഇനി ലൈൻ റഫറിമാർക്ക് പകരം ഇലക്ട്രോണിക് ലൈൻ കോളിങ് (ഇഎൽസി) ഉപയോഗിക്കുമെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ്. 147 വർഷമായി നിലനിൽക്കുന്ന പാരമ്പര്യമാണ് ക്ലബ് തിരുത്തിയെഴുതാൻ പോകുന്നത്. വർഷം തോറും ലണ്ടനിലെ വിംബിൾഡണിൽ സംഘടിപ്പിക്കുന്ന ടെന്നീസ് ടൂർണമെൻ്റാണ് വിംബിൾഡൺ ചാമ്പ്യൻഷിപ്പ്. ലൈൻ ജഡ്ജിമാർ കളിസ്ഥലങ്ങളിൽ, വശങ്ങളിലും പുറകിലുമായി നിൽക്കുന്നത് ടെന്നീസിലെ സ്ഥിരം കാഴ്ചയാണ്.
എടിപി നെക്സ്റ്റ് ജെൻ ഫൈനൽ 2017ൽ മിലാനിൽ നടന്നപ്പോഴാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഇലക്ട്രോണിക് ലൈൻ കോളിങ് ഉപയോഗിച്ചത്. കോവിഡ് 19ന്റെ സമയത്താണ് ഈ രീതി വ്യാപകമായി സ്വീകരിച്ചത്.
യോഗ്യതാ ടൂർണമെൻ്റിലുടനീളം ഹോക്ക് ഐ ലൈവ് ഇലക്ട്രോണിക് ലൈൻ കോളിങ് (ലൈവ് ഇഎൽസി) ഉപയോഗിക്കുമെന്ന് വിംബിൾഡൺ അറിയിച്ചു.
ഇതിനകം തന്നെ ഓസ്‌ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും ഇലക്ട്രോണിക് കോളിങ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പൺ ഇപ്പോഴും പഴയ രീതിയിൽ ലൈൻ റഫറിമാരെ തന്നെയാണ് നിർത്തുന്നത്.
ഈ വർഷത്തെ ചാമ്പ്യൻഷിപ്പിൽ നടത്തിയ പരിശോധനയുടെ ഫലങ്ങൾ നോക്കുമ്പോൾ, സാങ്കേതികവിദ്യ ശക്തമാണെന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങളുടെ കായിക നിയമങ്ങളിൽ പരമാവധി കൃത്യത നേടുന്ന സുപ്രധാന ചുവടുവെപ്പ് നടത്താനുള്ള സമയമാണിതെന്ന് ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് ചീഫ് എക്സിക്യൂട്ടീവ് സല്ലി പറഞ്ഞു.
അടുത്ത വിംബിൾഡൺ ചാമ്പ്യൻഷിപ്പ് 2025 ജൂൺ 30 മുതൽ ജൂലൈ 13 വരെ നടക്കുവാനിരിക്കെയാണ് സുപ്രധാന മാറ്റവുമായി ഓൾ ഇംഗ്ലണ്ട് ക്ലബ് എത്തിയിക്കുന്നത്.