
ട്രംപിനെ ഭരണത്തിലെത്തിക്കാൻ 44 മില്യൺ ഡോളർ കൂടി നൽകി ഇലോൺ മസ്ക്
നവംബർ അഞ്ചിന് നടക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ വീണ്ടും വൻതുക ചെലവഴിച്ച് ശതകോടീശ്വരനായ ഇലോൺ മസ്ക്. ഒക്ടോബർ പകുതിയോടെ ഇലോൺ മസ്ക് തന്റെ ഡൊണാൾഡ് ട്രംപ് അനുകൂല ഗ്രൂപ്പിന്റെ പ്രവർത്തനത്തിനായി ഏകദേശം 44 മില്യൺ ഡോളർ ചെലവഴിച്ചു. മസ്കിന്റെ അമേരിക്കൻ പിഎസി ഗ്രൂപ്പ് ഫെഡറൽ ഇലക്ഷൻ കമ്മീഷനിലേക്ക് സമർപ്പിച്ച ഫയലിംഗാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിനിടെ ഗ്രൂപ്പിന് ഏകദേശം 75 മില്യൺ ഡോളർ നൽകിയതായുള്ള കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ ഗതിയെ തന്നെ നിശ്ചയിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഒക്ടോബർ പകുതിയോടെ 47 മില്യൺ ഡോളറാണ് സംഘടന ചെലവഴിച്ചത്. ലോകത്തിലെ ശതകോടീശ്വരൻമാരിൽ ഒരാളായ മസ്ക് സ്ഥാപിച്ച പിഎസി യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി നിർണ്ണായകമായ പങ്ക് വഹിക്കുന്നു.
പ്രചാരണ പരസ്യങ്ങൾക്കായി ഇത് വരെ 88 മില്യൺ ഡോളറാണ് ട്രംപ് ചെലവഴിച്ചത്, ഇനി അവസാനഘട്ടത്തിലുള്ള പ്രചരണ പരിപാടികൾക്കായി 36 മില്യൺ ഡോളറാണ് ബാങ്കിൽ ബാക്കിയുള്ളതെന്ന് ഫെഡറൽ ഇലക്ഷൻ കമ്മീഷന്റെ ഫയലിംഗ് പറയുന്നു. അതേസമയം, പ്രചാരണ പരിപാടികൾക്കായി കമല ഹാരിസ് 130 മില്യൺ ഡോളർ ചെലവഴിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു.
മറ്റൊരു പിഎസിയായ സെന്റിനെന്റൽ ആക്ഷൻ ഫണ്ട് മസ്കിൽ നിന്ന് 2.3 മില്യൺ ഡോളർ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കൻ പിഎസിയിലേക്കുള്ള സംഭാവന മസ്കിന് സൂപ്പർ ഡോണർ പട്ടികയിൽ ഇടം നേടിക്കൊടുത്തിരുന്നു. പട്ടികയിൽ നിലവിൽ തിമോത്തി മെലോണും മിറിയം അഡൽസെണും ഉൾപ്പെട്ടിട്ടുണ്ട്. ട്രംപിനെ പിന്തുണയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ ഓൺലൈൻ പെറ്റീഷനിൽ ഒപ്പിട്ടവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഒരു മില്യൺ ഡോളർ നൽകാനുള്ള പദ്ധതിയും മസ്ക് നടപ്പിലാക്കിയിരുന്നു. ഇത് ഫെഡറൽ നിയമങ്ങളെ ലംഘിക്കുന്ന പദ്ധതിയാണെന്ന് കാണിച്ചുകൊണ്ട് നീതിന്യായ വകുപ്പ് അമേരിക്കൻ പിഎസിയ്ക്ക് കത്തയച്ചിരുന്നു.