
മുഖ്യമന്ത്രി തന്നെ ചതിച്ചു, പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പിവി അൻവർ
മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ച് സംശയത്തിന്റെ നിഴലിലാക്കിയെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരസ്യ പ്രസ്താവന നടത്തരുതെന്ന പര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് സി പി എം സ്വതന്ത്രനായി ജയിച്ച പി.വി അൻവർ വാർത്താ സമ്മേളനം നടത്തിയത്.
പൊലീസ്, സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?. സ്വര്‍ണക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു.
മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പൊലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പൊലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്. മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞെന്നും അന്‍വര്‍ ആരോപിച്ചു.
നാട്ടില്‍ നടക്കുന്ന സ്ഥിതിവിശേഷങ്ങള്‍ മുഖ്യമന്ത്രി അറിയാത്ത സാഹചര്യമാണെന്നും എല്ലാം നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെന്ന 'കാട്ടുകള്ളനാ'ണെന്നും അന്‍വര്‍ പറഞ്ഞു. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ശശി അറിയിക്കുന്നില്ല. ശശിയും എഡിജിപിയും എഴുതിക്കൊടുക്കുന്നത് വായിക്കുകയെന്ന ചുമതലമാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് താന്‍ പരസ്യപ്രസ്താവന നിര്‍ത്തിയതാണെന്നും എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പ്രതിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. അറസ്റ്റിലാകും മുമ്പ് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.