TMJ
searchnav-menu
post-thumbnail

TMJ Daily

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ കെ എസ് മണിലാല്‍ അന്തരിച്ചു

01 Jan 2025   |   1 min Read
TMJ News Desk

ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്ത ഡോ കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ മണിലാല്‍ അന്തരിച്ചത്.

ഇന്ത്യയില്‍ കച്ചവടത്തിനായി എത്തിയ ഡച്ചുകാരുടെ സംഭാവനയായ ഹോര്‍ത്തൂസ് മലബാറിക്കൂസ് ലാറ്റിന്‍ ഭാഷയില്‍ 1678-1693 കാലഘട്ടത്തില്‍ 12 വാല്യങ്ങളിലായി നെതര്‍ലന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ 679 സസ്യയിനങ്ങളെക്കുറിച്ചുള്ള സമഗ്രമായ പുസ്തകമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്.

ഈ പുസ്തകം ലാറ്റിനില്‍ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയത് മണിലാലാണ്. ഇതില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങളില്‍ ഒന്നൊഴികെ എല്ലാം അദ്ദേഹം കണ്ടെത്തി ആധുനിക സസ്യശാസ്ത്രപ്രകാരം വിശദീകരിച്ചു. തന്റെ ജീവിതത്തിലെ 50 വര്‍ഷം അദ്ദേഹം ഹോര്‍ത്തൂസ് മലബാറിക്കൂസിനെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നതിന് വിനിയോഗിച്ചു.

കേരള സര്‍വകലാശാല 2003-ല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പതിപ്പും 2008-ല്‍ മലയാളം പതിപ്പും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളുടെ അംഗീകാരമായി 2020-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2003-ല്‍ കേന്ദ്ര-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ കെ ജാനകി അമ്മാള്‍ പുരസ്‌കാരവും നേടി. നെതര്‍ലന്‍ഡ്‌സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012-ല്‍ അദ്ദേഹത്തിന് ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഏഷ്യാക്കാരനാണ് അദ്ദേഹം.

ഹോര്‍ത്തൂസ് മലബാറിക്കൂസിനെക്കുറിച്ചുള്ള ഗവേഷണത്തെ കൂടാതെ അദ്ദേഹം 1970-74 കാലഘട്ടത്തില്‍ കോഴിക്കോട്ടേയും 1981-85 കാലഘട്ടത്തില്‍ സൈലന്റ് വാലിയിലേയും സസ്യവൈവിദ്ധ്യത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു.

1938-ല്‍ പറവൂരില്‍ കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റേയും കെ കെ ദേവകിയുടേയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. 1964-ല്‍ മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്നും ബോട്ടണിയില്‍ പിഎച്ച്ഡി നേടി.

കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പിന്റെ മുന്‍മേധാവിയായിരുന്നു അദ്ദേഹം. പഠനശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തില്‍ ബോട്ടണി വകുപ്പില്‍ അധ്യാപകനായി. 1989-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമിയുടെ സ്ഥാപക പ്രസിഡന്റാണ് മണിലാല്‍. ഈ സംഘടനയുടെ മാസികയായ റീഡിയയുടെ ചീഫ് എഡിറ്ററായിരുന്നു.




#Daily
Leave a comment