
എംപോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് തീവ്രവ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദം
എംപോക്സ് രോഗബാധിതനായി കേരളത്തില്‍ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. യുഎഇ യില്‍ നിന്ന് ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്.
ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. എംപോക്സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. അതിവേഗം വ്യാപിക്കുന്ന എംപോക്‌സ് വകഭേദമാണിത്.
പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ അഞ്ച് ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
2022 മുതല്‍ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കില്‍ വര്‍ധനയുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കു പുറമെ അയല്‍രാജ്യങ്ങളായ കെനിയ, റുവാന്‍ഡ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗവ്യാപനമുണ്ട്.


