TMJ
searchnav-menu
post-thumbnail

TMJ Daily

എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായി കോടതിയെ വീണ്ടും സമീപിക്കാന്‍ തീരുമാനം

16 May 2025   |   2 min Read
TMJ News Desk

യനാട് ചൂരല്‍മല - മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികള്‍ വേഗത്തിലാക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം. റവന്യൂ മന്ത്രി കെ രാജന്‍, പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) സുനില്‍ കെ എമ്മും സന്നിഹിതനായിരുന്നു.

5,97,53,793 കോടി രൂപ പലയിനങ്ങളിലായി തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടെന്നും ഇതിന്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉള്‍പ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. കെട്ടിവയ്ക്കാന്‍ പറഞ്ഞ തുക രണ്ട് ഘട്ടങ്ങളിലായി സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചു. എന്നാല്‍ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്ന് സംബന്ധിച്ച നിര്‍ദ്ദേശം കോടതിയില്‍ നിന്നുണ്ടായിട്ടില്ല. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ അടച്ച തുകയില്‍ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നല്‍കിയ നിര്‍ദ്ദേശം.

2015 ഫെബ്രുവരി മുതല്‍ 2024 ഡിസംബര്‍ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304 രൂപയും ആയതിന് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികള്‍ക്ക് 2023-24, 2024-25 വര്‍ഷങ്ങളിലെ ബോണസായി മൊത്തം 4,43,995 രൂപയും 2022, 2023, 2024 വര്‍ഷങ്ങളിലെ ആന്വല്‍ ലീവ് സറണ്ടര്‍ ആനുകൂല്യമായി 14,20,591 രൂപയും 2019,2023 വര്‍ഷങ്ങളിലെ സാലറി അരിയര്‍ ആയ 4,46,382 രൂപയും പ്രൊവിഡന്റ് ഫണ്ടില്‍ അധികമായി ഈടാക്കിയ 7,21,240 രൂപയും തൊഴിലാളികളുടെയും സൂപ്പര്‍വൈസര്‍മാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087 രൂപയും തൊഴിലാളികള്‍ക്ക് 6 വര്‍ഷത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവര്‍ഷം 350 രൂപ എന്ന നിരക്കില്‍ 6 വര്‍ഷക്കാലം നല്‍കാനുള്ള 3,25,500/- രൂപയും ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ ഉള്‍പ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300 രൂപയും അണ്‍ക്ലയിമിഡ് ഡ്യൂസ് ആയ 33,67,409   രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികള്‍ക്ക് മാനേജുമെന്റ് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐ.ആര്‍) സുനില്‍ കെ എമ്മിന്റെ അധ്യക്ഷതയില്‍ വയനാട് ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ മാനേജ്മെന്റ് സമ്മതിച്ചിരുന്നു.




#Daily
Leave a comment