
യൂറോപ്പ് യുഎസില്‍ നിന്നും സ്വാതന്ത്ര്യം നേടും: നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍
യുഎസില്‍ നിന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാന്‍ യൂറോപ്പിനെ സഹായിക്കുമെന്ന് ജര്‍മ്മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡ്രിഷ് മെഴ്‌സ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ മെഴ്‌സിന്റെ കണ്‍സര്‍വേറ്റീവ് സഖ്യം പുതിയ സഖ്യകക്ഷികളെ കൂടെക്കൂട്ടി ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തായ ഇലോണ്‍ മസ്‌കിന്റെ പ്രശംസ നേടിയിട്ടുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയാണ് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. എഎഫ്ഡിയെ അധികാരത്തിന് പുറത്ത് നിര്‍ത്താന്‍ മറ്റു പാര്‍ട്ടികള്‍ തമ്മില്‍ അനൗദ്ധ്യോഗിക ധാരണ ജര്‍മ്മനിയില്‍ വര്‍ഷങ്ങളായി ഉണ്ട്.
യൂറോപ്പില്‍ ഐക്യം കൊണ്ടുവരികയെന്നതാണ് തന്റെ പരമമായ മുന്‍ഗണനയെന്ന് മെഴ്‌സ് പ്രഖ്യാപിച്ചു. യൂറോപ്പില്‍ ഐക്യം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെഴ്‌സിന്റെ വിജയത്തെ ട്രംപ് അഭിനന്ദിച്ചിരുന്നു. അമേരിക്കയിലേത് പോലെ ജര്‍മ്മനിയിലെ ജനങ്ങൾക്കും സാമാന്യ ബോധമില്ലാത്ത അജണ്ട മടുത്തുവെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍, യൂറോപ്പിന്റെ ഭാവിയില്‍ ട്രംപ് ഭരണകൂടത്തിന് താല്‍പര്യമില്ലെന്ന് മെഴ്‌സ് പറഞ്ഞു. എത്രയും വേഗം യൂറോപ്പിനെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും അതിലൂടെ യുഎസ്എയില്‍ നിന്നും പടിപടിയായി യഥാര്‍ത്ഥ സ്വാതന്ത്ര്യം നമ്മള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഉച്ചകോടിയില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഇന്നത്തെ രൂപത്തില്‍ ഉണ്ടാകുമോയെന്നും മെഴ്‌സ് ചോദിച്ചു. യൂറോപ്പിന്റെ സുരക്ഷയുടെ അടിത്തറ നാറ്റോയാണ്.