
എല്ലാവരും ടെഹ്‌റാനിൽ നിന്നും ഉടൻ ഒഴിഞ്ഞ് പോകണം: ട്രംപ്
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ടെഹ്‌റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആണവായുധങ്ങൾ കൈവശം വയ്ക്കാനാവില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം ഇറാൻ, ആണവ കരാറിൽ ഒപ്പിടണമായിരുന്നുവെന്നും ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിൽ ട്രംപ് കുറിച്ചു.
ഡൊണാൾഡ് ട്രംപ് ഇപ്പോഴും ഇറാനുമായുള്ള ആണവക്കരാറിനായാണ് പരിശ്രമിക്കുന്നതെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഇറാനിലെ തങ്ങളുടെ താവളങ്ങളെല്ലാം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പുലർച്ചെ ടെഹ്‌റാനിൽ സ്ഫോടനങ്ങളും ശക്തമായ വ്യോമപ്രതിരോധവും നടത്തിയെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രമുള്ള നറ്റാൻസിലും വ്യോമപ്രതിരോധം സജീവമായെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലേക്കുള്ള ഇറാന്റെ ആക്രമണം രാത്രിയിലും തുടർന്നു.


