TMJ
searchnav-menu
post-thumbnail

ഷിബിലി, ഫർഹാന

TMJ Daily

വ്യവസായി സിദ്ദിഖിന്റ കൊലപാതകം ഹണി ട്രാപിനിടെ; പ്രതികളുമായി തെളിവെടുപ്പ് നടത്തി

27 May 2023   |   3 min Read
TMJ News Desk

തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസ് ഹണി ട്രാപ്പിന്റെ ഭാഗമായിരുന്നെന്ന് വെളിപ്പെടുത്തൽ. അന്വേഷണ ചുമതലയുള്ള മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസാണ് വെളിപ്പെടുത്തിയത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതികളായ ഫർഹാന, ഷിബിലി, ആഷിഖ് എന്നിവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സിദ്ദീഖിന്റെ 2 എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം ശരീരം മുറിക്കാൻ ഉപയോഗിച്ച കട്ടർ എന്നിവ കണ്ടെത്തി.  

കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി പ്രതികളിലൊരാളായ ചിക്കു എന്ന ആഷിഖിന്റേതായിരുന്നു. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം ഉയർത്തിയിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയ്യിൽ കരുതിയാണ് ഫർഹാനയും സംഘവും ഹോട്ടൽ മുറിയിലെത്തിയത്. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്‌നാക്കി ഫർഹാനയ്‌ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയ്യിൽ കരുതിയത്.

സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിച്ചു. ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ദിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു. സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങുന്നില്ലെന്ന് കണ്ടതോടെ വീണ്ടും കോഴിക്കോട് ചെന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടർ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി. മെയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു.

കൊലപാതകം കൃത്യമായ പ്ലാനോടെ

റിയാദിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന സിദ്ദിഖ് അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്ക് വന്നത്. കോവിഡ് കാലത്താണ് കോഴിക്കോട് ഹോട്ടൽ തുടങ്ങിയത്. സാധാരണ കോഴിക്കോട് ഹോട്ടലിലേക്ക് പോയാൽ ഒരാഴ്ച കഴിഞ്ഞാണ് വീട്ടിൽ വരാറുള്ളത്. എന്നാൽ ഈ മാസം 18 മുതൽ സിദ്ദിഖിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്നു മുതൽ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22ന് പൊലീസിൽ പരാതി നൽകി. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്.

ഫർഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലിൽ ജോലി നൽകിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്‌വേർഡ് പോലും മനസ്സിലാക്കിയിരുന്നു. സിദ്ദിഖിനെ കാണാതാകുന്നതിന് മുമ്പ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. സിദ്ദിഖിന്റെ പേരിൽ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ഇതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫർഹാനയും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ അതിന് മുമ്പ് എഗ്മോർ റെയിൽവെ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്‌സ്, ഫർഹാനയുടെ പാസ്‌പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രതികളെ കേരള പൊലീസ് സംഘത്തിന് കൈമാറി. കേരളത്തിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പ് തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

2021ൽ ഷിബിലിക്കെതിരെ പോക്‌സോ കേസ്    

ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുൻപ് പോക്‌സോ കേസ് നല്കിയിരുന്നു. 2021 ജനുവരിയിലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. പാലക്കാട് ചെറുപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലായിരുന്നു ഷിബിലിയെ പ്രതിയാക്കി ഫർഹാന പോക്‌സോ കേസിൽ പരാതി നല്കിയത്. എന്നാൽ ആ കേസിന് ശേഷം ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. 2018-ൽ നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നല്കിയ പരാതിയിൽ ആരോപിച്ചിരുന്നത്. ഫർഹാനയ്ക്ക് 13 വയസ്സുണ്ടായിരുന്നപ്പോൾ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം 2021 ൽ കുടുംബം പരാതി നൽകുകയായിരുന്നു. കേസിൽ ഷിബിലിെയ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസം പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. ആലത്തൂർ സബ്ജയിലിലായിരുന്നു റിമാൻഡ് തടവ്. അതേസമയം ഫർഹാനയ്‌ക്കെതിരേയും ചില പരാതികൾ ഉയർന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധു വീട്ടിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയെന്നായിരുന്നു ഫർഹാനയ്ക്ക് എതിരായ ആരോപണം.


#Daily
Leave a comment