
നന്ദേദിൽ ഇവിഎമ്മും വിവിപാറ്റും വീണ്ടും എണ്ണി: എല്ലാം കൃത്യം എന്ന് അധികൃതർ
മഹാരാഷ്ട്രയിലെ നന്ദേദിലെ ഇവിഎമ്മുകളിലേയും വിവിപാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് അധികൃതര്‍. ഓരോ നിയമസഭാ മണ്ഡലത്തിലേയും അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുള്ള ഇവിഎമ്മുകളില്‍ നിന്നുമുള്ള ഓരോ സ്ഥാനാര്‍ത്ഥികളുടേയും വോട്ടുകളും വിവിപാറ്റില്‍ നിന്നുള്ള ഡാറ്റയും തുല്ല്യമാണ്. 75 വിവിപാറ്റ് യന്ത്രങ്ങളേയും ഇവിഎമ്മുകളേയും ആണ് പുനപരിശോധനയ്ക്ക് വിധേയമാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് വോട്ടെണ്ണലും പരിശോധനയും നടത്തിയത്. ജില്ലയിലെ 30 ലോകസഭ, 45 നിയമസഭ മണ്ഡലങ്ങളിലെ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് എണ്ണിയതെന്ന് ജില്ലാ കളക്ടര്‍ അഭിജിത് റൗത്ത് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടേയും തിരഞ്ഞെടുപ്പ് നിരീക്ഷികരുടേയും സാന്നിദ്ധ്യത്തില്‍ നറുക്കിട്ടാണ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ പറയുന്നു. വിവിപാറ്റുകളില്‍ നിന്നുള്ള സ്ലിപ്പുകള്‍ കൈകൊണ്ട് എണ്ണുകയും ഇവിഎമ്മില്‍ നിന്നുള്ള വോട്ടുകളുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
നന്ദേദിലെ ലോകസഭ സീറ്റ് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.


