TMJ
searchnav-menu
post-thumbnail

TMJ Daily

എക്‌സാലോജിക് കേസ്: രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് എം വി ഗോവിന്ദന്‍

04 Apr 2025   |   1 min Read
TMJ News Desk

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണ വിജയനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു.

സിഎംആര്‍എല്ലിന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് നല്‍കിയ സേവനങ്ങള്‍ക്ക് ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എസ്എഫ്‌ഐഒയുടെ നടപടി.

ഈ കേസില്‍ വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ചത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഇങ്ങനെയൊരു നാടകം നടത്തുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

എക്‌സാലോജിക് കമ്പനിക്ക് 2.7 കോടി രൂപ ലഭിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

ഈ കേസില്‍ മുഖ്യമന്ത്രിക്ക് എതിരായി അന്വേഷണം നടത്തണമെന്നുള്ള കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. എസ്എഫ്‌ഐഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് മധുരയില്‍ വച്ച്പറഞ്ഞു.




#Daily
Leave a comment